പാലക്കാട്: പ്രണയിച്ച പെൺകുട്ടിയെ വർഷങ്ങളോളം മുറിക്കുള്ളിൽ പൂട്ടിയിട്ട സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ. സംഭവത്തിൽ മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കും. ഇക്കാര്യം അന്വേഷിക്കാനായി പ്രത്യേക സംഘത്തെ നിയോഗിക്കും. ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണമെന്നും സജിതയെയും റഹ്മാനെയും സന്ദർശിച്ച ശേഷം കമ്മീഷൻ അംഗം കെ.ബൈജുനാഥ് പറഞ്ഞു.
പത്ത് വർഷക്കാലമാണ് റഹ്മാൻ സജിതയെ മുറിയിൽ അടച്ചിട്ടത്. പ്രാഥമിക ആവശ്യങ്ങൾ പോലും നിറവേറ്റാൻ സജിതയെ റഹ്മാൻ അനുവദിച്ചില്ലെന്നും, ഇത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും വ്യാപക വിമർശനം ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മനുഷ്യാവകാശ കമ്മീഷൻ ഇരുവരെയും സന്ദർശിച്ചത്. സംഭവത്തിൽ കഴിഞ്ഞ ദിവസം സംസ്ഥാന വനിതാ കമ്മീഷൻ അദ്ധ്യക്ഷ എം.സി ജോസഫൈൻ നെന്മാറയിൽ എത്തി ഇരുവരുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു.
സജിതയുടെയും റഹ്മാന്റെയും മൊഴികൾ പൂർണമായി വിശ്വസിക്കാൻ ആകില്ലെന്നാണ് വനിതാ കമ്മീഷന്റെ നിലപാട്. തേനും പാലും നൽകിയാലും കൂട്ടിലിട്ട് വളർത്തുന്ന പക്ഷിയാണെങ്കിൽ ബന്ധനം ബന്ധനം തന്നെയാണെന്നാണ് വനിതാ കമ്മീഷൻ അഭിപ്രായപ്പെട്ടത്. എന്നാൽ സംഭവത്തിൽ ദുരൂഹതയില്ലെന്നാണ് ലോക്കൽ പോലീസ് വനിതാ കമ്മീഷന് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയത്.
Comments