മലപ്പുറം : ഏലംകുളത്ത് പ്രണയാഭ്യർത്ഥന നിരസിച്ച വൈരാഗ്യത്തിൽ ദൃശ്യയെ വിനീഷ് കുത്തിയത് 22 തവണ. ആഴത്തിലുള്ള മുറിവും, ഇതേ തുടർന്നുണ്ടായ രക്തസ്രാവവുമാണ് ദൃശ്യയയുടെ മരണത്തിന് കാരണമായതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. നെഞ്ചിലും വയറിലുമാണ് ആഴത്തിലുള്ള മുറിവുകൾ ഉണ്ടായിരിക്കുന്നതെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
ദൃശ്യയെ വിനീഷ് നെഞ്ചിൽ നാല് തവണയും, വയറിൽ മൂന്ന് തവണയും കുത്തി. കത്തി തട്ടി ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും മുറിവേറ്റിട്ടുണ്ട്. കൈകളിലും ആഴത്തിലുള്ള മുറിവുകൾ ഉണ്ട്. ആഴത്തിലുള്ള മുറിവുകൾ ആന്തരിക രക്ത സ്രാവത്തിന് കാരണമായി. ഇതാണ് മരണത്തിന് ഇടയാക്കിയത്. വണ്ണം കുറഞ്ഞ നീളമുള്ള കത്തിയാണ് വിനീഷ് ആക്രമിക്കാൻ ഉപയോഗിച്ചതെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഇന്നലെയാണ് പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ ദൃശ്യയെ വീട്ടിൽ എത്തി വിനീഷ് ആക്രമിച്ചത്. ഉറങ്ങിക്കിടക്കുന്നതിനിടെയായിരുന്നു ആക്രമണം. തടയാൻ ശ്രമിച്ച സഹോദരി ദേവി ശ്രീയ്ക്കും കുത്തേറ്റിട്ടുണ്ട്. ദൃശ്യയുടെ മൃതദേഹം ഇന്നലെ രാത്രി വീട്ടു വളപ്പിൽ സംസ്കരിച്ചു.
Comments