വയനാട്: മുട്ടിലിൽ അനധികൃതമായി മുറിച്ച് കടത്തിയ ഈട്ടിത്തടികൾ എറണാകുളത്ത് എത്തിയത് യാതൊരു പരിശോധനയുമില്ലാതെ. ജില്ലയിലെ പ്രധാന ചെക്‌പോസ്റ്റുകളിൽ വാഹനം കടന്നു പോയതിന്റെ രേഖകൾ ഇല്ല. ലക്കിടി ചെക്‌പോസ്റ്റിൽ അടക്കം വാഹനം പരിശോധിക്കാതെ കടത്തിവിടുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
വയനാട്ടിൽ നിന്ന് പെരുമ്പാവൂരിലേക്ക് റോജി അഗസ്റ്റിൻ ഈട്ടി മരം കടത്തിയ ലോറിയാണ് കഴിഞ്ഞ ദിവസം പിടികൂടിയത്. കോഴിക്കോട് കൊടുവള്ളിയിൽ നിന്നാണ് KL.19.2765 എന്ന നമ്പറുള്ള ലോറി വനംവകുപ്പ് കണ്ടെത്തിയത്. ഫെബ്രുവരി ആറിനാണ് തടികൾ മുട്ടിലിൽ നിന്നും കടത്തി പെരുമ്പാവൂരിലെത്തിച്ചത്. രാത്രി പതിനൊന്നരയ്‌ക്ക് ശേഷമാണ് തടി പോയതെന്ന് കരാറുകാരനും മൊഴി നൽകിയിരുന്നു. എന്നാൽ ചെക്‌പോസ്റ്റുകളിലെ രജസ്റ്ററിൽ ഒന്നും തന്നെ വാഹനം കടന്നുപോയതിന്റെ രേഖകളില്ല.
ലക്കിടി വനം വകുപ്പ് ചെക്‌പോസ്്റ്റിലെ ഫെബ്രുവരി രണ്ട് മുതൽ 7 വരെയുള്ള രിജസ്റ്ററിൽ KL.19.2765 എന്ന ലോറി നമ്പർ രജിസ്റ്റർ ചെയ്തിട്ടില്ല. യാതൊരു പരിശോധനയുമില്ലാതെയാണ് ഫ്‌ലയിങ് സ്‌ക്വാഡുകളുടെ കണ്ണുവെട്ടിച്ച് നൂറ്റാണ്ടുകൾ പഴക്കമുള്ള ഈട്ടിത്തടികൾ കടത്തിയതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. അതിനിടെ മുഖ്യപ്രതികളായ റോജി അഗസ്റ്റിൻ ഉൾപ്പെടെയുള്ളവരുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.
Comments