സതാംപ്ടൺ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ കളി തിരികെ പിടിച്ച ഇന്ത്യൻ നിരയ്‌ക്ക് ഇന്ന് ആറാം ദിനം മാത്രം ബാക്കി. അഞ്ചാം ദിവസം 30 ഓവറുകൾ ബാറ്റ് ചെയ്ത ഇന്ത്യ രണ്ടാം ഇന്നിംഗ്‌സിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 64 എന്ന നിലയിലാണ്. 12 റൺസുമായി ചേതേശ്വർ പൂജാരയും 8 റൺസുമായി വിരാട് കോഹ്‌ലിയുമാണ് ക്രീസിൽ. 32 റൺസിന്റെ ലീഡാണ് നിലവിൽ ഇന്ത്യക്കുള്ളത്. 30 റൺസെടുത്ത രോഹിത് ശർമ്മയുടേയും 8 റൺസെടുത്ത ശുഭ്മാൻ ഗില്ലിന്റേയും വിക്കറ്റുകളാണ് നഷ്ടമായത്. ആദ്യ ഇന്നിംഗ്‌സിൽ ബാറ്റിംഗിലും തിളങ്ങിയ ടിം സൗത്തിയ്‌ക്കാണ് ഓപ്പണർമാരുടെ വിക്കറ്റുകൾ ലഭിച്ചത്. ഓപ്പണർമാരെ അതിവേഗ പന്തുകളിൽ വിക്കറ്റിന് മുന്നിൽ കുടുക്കിയാണ് കിവി ബൗളർ തിളങ്ങിയത്.
അഞ്ചാം ദിനം പുനരാരംഭിക്കുമ്പോൾ നായകൻ കെയ്ൻ വില്യംസൺ(12), റോസ് ടെയലർ(0) എന്നിവരാണ് ക്രീസിലുണ്ടായിരുന്നത്. മുഹമ്മദ് ഷമിയുടെ മികച്ച ബൗളിംഗാണ് ന്യൂസിലാന്റിനെ 250ന് താഴെ ഒതുക്കിയത്. 11 റൺസെടുത്ത റോസ് ടെയ്‌ലറെ ഷമി ഗില്ലിന്റെ കയ്യിലെത്തിച്ചാണ് സുപ്രധാന വിക്കറ്റ് സ്വന്തമാക്കിയത്. തുടർന്ന് ഹെന്ററി നിക്കോൾസ് 23 പന്തുകളെ നേരിട്ട് 7 റൺസിൽ ഇഷാന്ത് ശർമ്മയ്‌ക്ക് വിക്കറ്റ് നൽകി. വാട്‌ലിംഗിനെ ഒരു റൺസിൽ ഷമി ബൗൾഡാക്കി.
ഒരറ്റത്ത് ഉറച്ചുനിന്ന നായകൻ വില്യംസണിനൊപ്പം നിന്ന കോളിൻ ഗ്രാൻഡ്‌ഹോമിനെ 13 റൺസിൽ ഷമി വിക്കറ്റിന് മുന്നിൽ കുടുക്കി. ജാമീസൺ അതിവേഗം 21 റൺസ് നേടിയെങ്കിലും ഷമിയുടെ നാലാമത്തെ ഇരയായി മടങ്ങി. പിന്നാലെയെത്തിയ സൗത്തിയാണ് മുൻനിര ബാറ്റ്‌സ്മാൻമാരേക്കാൾ തിളങ്ങിയത്. വില്യംസണിനൊപ്പം സൗത്തി 46 പന്തിൽ 30 നിർണ്ണായക റൺസ് നേടി. ഇതിനിടെ അർദ്ധസെഞ്ച്വറിക്ക് ഒരു റൺസ് അകലെ വില്യംസണിനെ ഇഷാന്ത് ശർമ്മയുടെ പന്തിൽ കോഹ്ലി സ്ലിപ്പിൽ കയ്യിലാക്കി. തുടർന്ന വാഗ്നറെ പൂജ്യത്തിന് അശ്വിൻ മടക്കിയപ്പോൾ സൗത്തിയെ ജഡേജ ബൗൾഡാക്കി. 7 റൺസുമായി ബോൾട്ട് പുറത്താകാതെ നിന്നു.
ഇന്ത്യൻ നിരയിൽ ഷമി 4 വിക്കറ്റുകളും ഇഷാന്ത് ശർമ്മ 3 വിക്കറ്റുകളും വീഴ്‌ത്തി. അശ്വിൻ രണ്ടു വിക്കറ്റുകൾ നേടിയപ്പോൾ ജഡേജ ഒരു വിക്കറ്റും നേടി. ബൂംറയ്‌ക്ക് വിക്കറ്റൊന്നും ലഭിച്ചില്ല.
Comments