കൊല്ലം: വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതി കിരൺകുമാറിന് കടുത്ത ശിക്ഷ ഉറപ്പുവരുത്തുമെന്ന് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന ദക്ഷിണമേഖല ഐ.ജി. ഹർഷിത അട്ടല്ലൂരി. വിസ്മയയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളിൽനിന്ന് വിവരങ്ങൾ ശേഖരിച്ചശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ. ജനുവരിയിൽ ചടയമംഗലം പോലീസ് ഒത്തുതീർപ്പാക്കിയ കിരണിനെതിരേയുള്ള കേസ് പുനരന്വേഷിക്കുമെന്നും ഐ.ജി വിസ്മയയുടെ കുടുംബത്തിന് ഉറപ്പുനൽകി.
കിരണിന് കടുത്ത ശിക്ഷ കിട്ടുമെന്നും കൊലപാതകമാണോ എന്നതല്ല പ്രധാനമെന്നും ഒരു പെൺകുട്ടിയുടെ ജീവൻ നഷ്ടപ്പെട്ടതാണ് ഇവിടെ പ്രധാനമെന്നും ഐ.ജി. പറഞ്ഞു. കിരണിനെതിരെ ഡിജിറ്റൽ തെളിവുകളും ശക്തമാണ്. പോസ്റ്റുമോർട്ടം റിപ്പോർട്ട് വിശദമായി പരിശോധിക്കുകയും ഡോക്ടറുടെ മൊഴിയെടുക്കുകയും വേണം. ഇതിനുശേഷം കൊലപാതകക്കുറ്റം ഉൾപ്പെടെ ചുമത്തുന്നതിൽ തീരുമാനമെടുക്കുമെന്നും ഐ.ജി. പറഞ്ഞു.
വിസ്മയയ്‌ക്ക് കിരണിൽനിന്ന് ഏൽക്കേണ്ടിവന്ന പീഡനങ്ങളെല്ലാം കുടുംബം ഐ.ജിയുടെ മുന്നിൽ വിശദീകരിച്ചിരുന്നു. നേരത്തെ ചടയമംഗലം പോലീസ് ഒത്തുതീർപ്പാക്കിയ ആക്രമണ കേസ് പുനരന്വേഷിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. കേസിൽ കിരണിന്റെ സഹോദരിയെയും സഹോദരിയുടെ ഭർത്താവിനെയും പ്രതിചേർക്കണമെന്നും വിസ്മയയുടെ കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്.
നിലവിൽ ഏഴുവർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് കിരണിനെതിരേ ചുമത്തിയിരിക്കുന്നത്. കേസിൽ വിസ്മയയുടെ വീട്ടുകാരിൽനിന്ന് മൊഴിയെടുത്ത ശേഷം കിരണിന്റെ ശൂരനാട്ടെ വീട്ടിലെത്തിയും ഐ.ജി. മൊഴി രേഖപ്പെടുത്തി. അന്വേഷണ ഉദ്യോഗസ്ഥരുമായി കേസിന്റെ അന്വേഷണപുരോഗതി വിലയിരുത്തുകയും ചെയ്തു.
Comments