തിരുവനന്തപുരം: കാരേറ്റിൽ 17-കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കല്ലറ കുറ്റിമൂട് അനു മന്ദിരത്തിൽ അഖിൽ (17) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി വീട്ടിൽ നിന്ന് പുറത്തിറങ്ങിയ അഖിലിനെ ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്.
രാത്രി 11.30 ഓടെയാണ് അഖിൽ വീട്ടിൽ നിന്ന് പുറത്തുപോയത്. ഏറെ നേരമായിട്ടും തിരിച്ചെത്താതിരുന്നതിനെ തുടർന്ന് സഹോദരനും സുഹൃത്തുക്കളും വിവിധ സ്ഥലങ്ങളിൽ തിരച്ചിൽ നടത്തി. ഇതിനിടെയാണ് കല്ലറ ജംഗ്ഷനിലെ എംജിഎം ടവറിന്റെ മൂന്നാം നിലയിലെ സ്റ്റെയർകേസിന് സമീപം അഖിലിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ കെട്ടഴിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്ലസ് ടു പഠനം പൂർത്തിയാക്കിയ അഖിൽ തുടർപഠനത്തിനുള്ള തയ്യാറെടുപ്പിലായിരുന്നുവെന്നാണ് വിവരം. അഖിന് ഒരു പെൺകുട്ടിയുമായി ബന്ധമുണ്ടായിരുന്നുവെന്നും ഇത് പരാജയപ്പെട്ടതിലുള്ള മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നും പോലീസ് പറയുന്നു.
(നിങ്ങളോ നിങ്ങൾക്കറിയാവുന്ന ആരെങ്കിലുമോ കടുത്ത മാനസിക സമ്മർദ്ദമോ ആത്മഹത്യാ ചിന്തകളോ അനുഭവിക്കുന്നുണ്ടെങ്കിൽ, വിശ്വസ്തരായ കുടുംബാംഗങ്ങളോടോ സുഹൃത്തുക്കളോടോ സംസാരിക്കുകയും മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുകയും ചെയ്യുക. കേരള സർക്കാരിന്റെ ‘ദിശ’ ഹെൽപ്‌ലൈനിൽ 1056 അല്ലെങ്കിൽ 0471-2552056 എന്ന നമ്പറുകളിൽ സഹായം ലഭ്യമാണ്.)















