സതാംപ്ടൺ: പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടം ന്യൂസിലാൻഡ് സ്വന്തമാക്കി. മഴ മൂലം റിസർവ്വ് ദിനത്തിലേക്ക് നീണ്ട മത്സരത്തിൽ എട്ട് വിക്കറ്റിനായിരുന്നു കിവീസിന്റെ വിജയം. രണ്ടാം ഇന്നിങ്‌സിൽ ഇന്ത്യ ഉയർത്തിയ 139 റൺസ് വിജയലക്ഷ്യം 45.5 ഓവറുകളിൽ രണ്ട് വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി ന്യൂസിലാൻഡ് മറികടന്നു.
89 പന്തിൽ നിന്ന് 52 റൺസുമായി പുറത്താകാതെ നിന്ന ക്യാപ്റ്റൻ കെവിൻ വില്ല്യംസണും 100 പന്തിൽ നിന്ന് 47 റൺസെടുത്ത റോസ് ടെയ്‌ലറുമാണ് ന്യൂസിലാൻഡിനെ ചരിത്ര നേട്ടത്തിലേക്ക് ബാറ്റ് വീശിയടിപ്പിച്ചത്. ഓപ്പണർമാരായ ടോം ലാഥമും (49 പന്തിൽ നിന്ന് 9 റൺസ്) ഡെവോൺ കോൺവെയും (47 പന്തിൽ നിന്ന് 19 റൺസ്) തുടക്കത്തിലേ പുറത്തായിരുന്നു. അശ്വിനാണ് രണ്ട് വിക്കറ്റുകളും വീഴ്‌ത്തിയത്.
മഴയിൽ മുങ്ങിയ ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്‌ക്ക് 217 റൺസ് മാത്രമാണ് ഒന്നാമിന്നിങ്‌സിൽ നേടാൻ കഴിഞ്ഞത്. 32 റൺസ് ലീഡോടെ 249 റൺസാണ് കിവീസ് നേടിയത്. രണ്ടാമിന്നിങ്‌സിൽ 170 റൺസിന് ഇന്ത്യൻ ഇന്നിങ്‌സ് അവസാനിച്ചു. രണ്ട് വിക്കറ്റിന് 64 റൺസ് എന്ന നിലയിൽ റിസർവ്വ് ദിനത്തിൽ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്‌ക്ക് ക്യാപ്റ്റൻ വിരാട് കൊഹ്്‌ലിയുടെ വിക്കറ്റ് തുടക്കത്തിലേ നഷ്ടമായി. തൊട്ടുപിന്നാലെ ചേതേശ്വർ പൂജാരയും പുറത്തായി. പിന്നാലെയെത്തിയ ഇന്ത്യൻ ബാറ്റ്‌സ്മാൻമാരെല്ലാം കാര്യമായ ചെറുത്തുനിൽപില്ലാതെ കീഴടങ്ങി.
53 ഓവറിൽ 139 എന്ന വിജയലക്ഷ്യമാണ് 45.5 ഓവറുകളിൽ ന്യൂസിലാൻഡ് നിഷ്പ്രയാസം മറികടന്നത്.















