റിയോ: ലയണൽ മെസ്സിയുടെ ആക്രമണത്തിൽ വശംകെട്ട് ബൊളീവിയ. കോപ്പാ അമേരിക്ക യിലെ ഗ്രൂപ്പ് പോരാട്ടത്തിൽ അർജ്ജന്റീന ബൊളീവിയയെ തകർത്തത് ഒന്നിനെതിരെ നാല് ഗോളുകൾക്ക്. ഇരട്ട ഗോളുകളോടെ കളം നിറഞ്ഞ മെസ്സി ടൂർണ്ണമെന്റിൽ ഗോളുകൾ വീഴാത്തതിന്റെ ക്ഷീണവും തീർത്തു. രണ്ടാം മത്സരത്തിൽ പരാഗ്വയെ ഏക ഗോളിന് തോൽപ്പിച്ച് ഉറുഗ്വയും ക്വാർട്ടർ ഉറപ്പിച്ചു.
തികച്ചും ആധികാരികമായ ജയമാണ് അർജ്ജന്റീന നേടിയത്. ആറാം മിനുറ്റിൽ അലക്‌സാന്ദ്രോ ഗോമസിന്റെ ഗോളിൽ അർജ്ജന്റീന മുന്നിലെത്തി. പിന്നാലെ 33,42 മിനിറ്റുകളിൽ മെസ്സി നേടിയ ഗോളിൽ നീലപ്പട 3-0ന്റെ ലീഡ് നേടി. ഇതിനിടെ രണ്ടാം പകുതിയിലെ 60-ാം മിനിറ്റിൽ ബൊളീവിയയ്‌ക്കായി എർവിൻ സാവേദ്ര ആശ്വാസ ഗോൾ നേടി. 65-ാം മിനിറ്റിൽ വീണ്ടു കളം നിറഞ്ഞ അർജ്ജന്റീന നാലാം ഗോളും സ്വന്തമാക്കി. ലൗറ്റാറോ മാർട്ടിനസാണ് നാലാം ഗോൾ നേടിയത്. ജയത്തോടെ 10 പോയിന്റുകളുമായി അർജ്ജന്റീന ഗ്രൂപ്പ് ചാമ്പ്യന്മാരായി തന്നെ ക്വാർട്ടറിലെത്തി.
പരാഗ്വയെ എതിരില്ലാത്ത ഒരു ഗോളിനാണ് സുവാരസും സംഘവും മറികടന്നത്. എഡിസൺ കവാനി 21-ാം മിനിറ്റിൽ നേടിയ ഗോളിലാണ് ഉറുഗ്വേ ജയം സ്വന്തമാക്കിയത്.
Comments