ബംഗളൂരു: ലഹരികടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയുടെ ആദ്യ ഘട്ട വാദം പൂർത്തിയായി. എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ബിനീഷ് കോടിയേരിയ്ക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് ബിനീഷിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. മയക്കുമരുന്ന് കേസിൽ ബിനീഷിനെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ പ്രതിചേർക്കാത്ത സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ബിനീഷിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്.
തിരുവനന്തപുരത്തെ ബിനീഷിന്റെ വീട്ടിൽ നടത്തിയ റെയ്ഡിനിടെ മുഹമ്മദ് അനൂപിന്റെ ഡെബിറ്റ് കാർഡ് കണ്ടെത്തിയ സംഭവം ഇഡിയുടെ നാടകമായിരുന്നുവെന്നും അഭിഭാഷകൻ പറഞ്ഞു. കേസിൽ അടുത്ത തിങ്കളാഴ്ചയും വാദം തുടരും. ബിനീഷിന്റെ അഭിഭാഷകന്റെ വാദം പൂർത്തിയായ ശേഷമായിരിക്കും ഇഡിയുടെ മറുവാദം നടക്കുക.
കേസ് പതിനൊന്നാം തവണയാണ് കർണാടക ഹൈക്കോടതിയുടെ മുന്നിലെത്തുന്നത്. കഴിഞ്ഞ പത്ത് തവണയും ബിനീഷിന് കോടതി ജാമ്യം നിഷേധിച്ചിരുന്നു. വിശദമായി കേൾക്കേണ്ട കേസാണിതെന്ന് ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ തവണ കേസ് മാറ്റിവെച്ചത്. 2020 ഒക്ടോബറിൽ അറസ്റ്റിലായ ബിനീഷ് കോടിയേരി 239 ദിവസമായി പരപ്പന അഗ്രഹാര ജയിലിലാണ് കഴിയുന്നത്. പിതാവ് കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യം ചൂണ്ടിക്കാട്ടിയാണ് അവസാനം ബിനീഷ് ജാമ്യാപേക്ഷ നൽകിയത്.
Comments