റോം:യൂറോ കപ്പിൽ ഗതകാല പ്രൗഢി വീണ്ടെടുത്ത് ഇംഗ്ലീഷ് പട. ഉക്രൈനെ എതിരില്ലാത്ത നാലുഗോളുകൾക്കാണ് ഹാരീ കെയിനും കൂട്ടരും നിഷ്പ്രഭമാക്കിയത്. ലോകഫുട്‌ബോളിൽ സമീപകാലത്തെ ഏറ്റവും മികച്ച പ്രകടനമാണ് ഇംഗ്ലണ്ട് പുറത്തെടുത്തത്. ഇരട്ട ഗോളുകളോടെ മുന്നിൽ നിന്നും നയിച്ച നായകൻ ഹാരീകെയിനാണ് ഇംഗ്ലണ്ടിനെ സെമിയിലെത്തിച്ചത്. ഹാരി മഗൈവർ, ജോർദ്ദാൻ, ഹെൻഡേഴ്‌സൺ എന്നിവരാണ് മറ്റ് രണ്ടു ഗോളുകളും നേടിയത്.
റോം ഒളിമ്പിക്‌സ് സ്റ്റേഡിയത്തിൽ ഉശിരൻ ടീമായ ഉക്രൈന്റെ നിഴൽ മാത്രമാണ് കണ്ടത്. കളിയുടെ നാലാം മിനിറ്റിൽ തന്നെ ഉക്രൈൻ ഗോൾവഴങ്ങി. റഹീം സ്റ്റർലിംഗ് നടത്തിയ നീക്കം കാലിലേക്ക് ഏറ്റുവാങ്ങിയ ഹാരീ കെയിൻ ആദ്യ ഗോൾ നേടി. ആദ്യ പകുതിയിൽ കൂടുതൽ ഗോൾ വീഴാതെ ഉക്രൈൻ പ്രതിരോധം ശക്തമാക്കി.
രണ്ടാം പകുതിയിൽ ആക്രമിച്ചു കയറിയ ഇംഗ്ലീഷ് നിര മൂന്ന് ഗോളുകൾ വീണ്ടുമടിച്ചു. രണ്ടാം പകുതിയുടെ ആദ്യ രണ്ടു മിനിറ്റിൽ രണ്ടു ഗോളുകൾ ഉക്രൈൻ വലയിലെത്തി. 46-ാം മിനിറ്റിൽ മഗൈവറും 50-ാം മിനിറ്റിൽ തന്റെ രണ്ടാം ഗോളുമായി ഹാരീ കെയിനും കളം നിറഞ്ഞു. 63-ാം മിനിറ്റിൽ ഹെൻഡേഴ്‌സൺ മികച്ച ഹെഡ്ഡറിലൂടെ ടീമിന് നാലാം ഗോളും സമ്മാനിച്ചു. ഡെൻമാർക്കാണ് ഇംഗ്ലണ്ടിന്റെ സെമിഫൈനൽ എതിരാളികൾ.
Comments