കൊളംബോ: പ്രതിഫലത്തർക്കത്തെ തുടർന്ന് ക്രിക്കറ്റ് ബോർഡുമായി കൊമ്പ് കോർത്ത് ശ്രീലങ്കൻ താരങ്ങൾ. കരാർ പുതുക്കാൻ താരങ്ങൾ വിസമ്മതിച്ചതോടെ ഇന്ത്യയുമായുള്ള പരമ്പരയ്‌ക്ക് ലങ്കയുടെ രണ്ടാം നിര ടീം ഇറങ്ങാനുള്ള സാധ്യതയാണുള്ളത്. സീനിയർ താരങ്ങൾ കരാറുമായി സഹകരിച്ചില്ലെങ്കിൽ ജൂനിയർ താരങ്ങളെ ഇറക്കേണ്ടിവരുമെന്ന സൂചനയും ബോർഡ് നൽകിയിട്ടുണ്ട്.
അരവിന്ദ ഡിസിൽവയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ശ്രീലങ്കൻ ക്രിക്കറ്റിലെ യോഗ്യരായ 24 താരങ്ങളെ നാലു വിഭാഗങ്ങളിലായി കരാർ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. കരാറിൽ ഒപ്പിടുന്നതിന് താരങ്ങൾക്ക് ജൂൺ മൂന്ന് വരെ സമയം അനുവദിക്കുകയും ചെയ്തിരുന്നു. എന്നാൽ നിശ്ചിത സമയം കഴിഞ്ഞിട്ടും മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ പ്രതിഫലം കുറവാണെന്ന് ആരോപിച്ച് താരങ്ങൾ ബോർഡിന്റെ കരാർ നിരസിക്കുകയായിരുന്നു.
നിലവിൽ ഇംഗ്ലണ്ടിൽ പര്യടനം നടത്തുകയാണ് ശ്രീലങ്കൻ ക്രിക്കറ്റ് ടീം. വാർഷിക കരാർ പുതുക്കാത്ത സാഹചര്യത്തിൽ താൽക്കാലിക കരാർ പ്രകാരമാണ് ഇംഗ്ലണ്ട് പര്യടനത്തിനായി ടീമിനെ അയച്ചത്. ഇനി താൽക്കാലിക കരാറിൽ താരങ്ങളെ ടീമിൽ ഉൾപ്പെടുത്തില്ലെന്നും, സമ്പൂർണ പര്യടനത്തിനുള്ള കരാറിൽ ഒപ്പിട്ടാൽ മാത്രമേ ഇന്ത്യയ്‌ക്കെതിരെ കളിപ്പിക്കുകയുള്ളൂവെന്നുമാണ് ബോർഡിന്റെ നിലപാട്.
സീനിയർ താരങ്ങൾ ഇംഗ്ലണ്ട് പര്യടനത്തിലായതിനാൽ പരിചയസമ്പന്നരായ രണ്ടാം നിര ടീമുമായാണ് ഇന്ത്യ ലങ്കയിലേക്ക് പുറപ്പെട്ടത്. ശിഖർ ധവാൻ നേതൃത്വം നൽകുന്ന ടീമിൽ ഇന്ത്യൻ ടീമിലും ഐപിഎല്ലിലും ആഭ്യന്തര ടൂർണമെന്റുകളിലും കഴിവ് തെളിയിച്ച ഒരുപിടി യുവ താരങ്ങളാണുള്ളത്. ടീം ഇന്ത്യയ്‌ക്ക് വേണ്ടി യുവതാരങ്ങളെ വളർത്തിയെടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ച രാഹുൽ ദ്രാവിഡാണ് ടീമിന്റെ പരിശീലകൻ.
Comments