ലണ്ടൻ: ബ്രിട്ടനിലെ ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിക്കാനൊരുങ്ങി പ്രധാനമന്ത്രി ബോറിസ് ജോൺസൻ. നിലവിൽ വാക്‌സിൻ എടുത്ത പൊതുജനങ്ങൾക്ക് മാസ്‌ക് ഉപയോഗിക്കണമോ വേണ്ടയോ എന്നതിന് സ്വയം തീരുമാനം എടുക്കാമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
ബ്രിട്ടനിൽ ഡെൽറ്റാ വകഭേദം വ്യാപിക്കുകയാണ്. ഇതിനിടയിലും നിയന്ത്രണങ്ങൾ ലഘൂകരിക്കാൻ തന്നെയാണ് ഭരണകൂട തീരുമാനം. ഈ മാസം 19ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ ഇളവുകൾ പ്രഖ്യാപിക്കുമെന്നാണ് അറിയിപ്പ്. ലോക്ഡൗൺ ലഘൂകരണ ഭാഗമായി നാല് ഘട്ട പരിപാടികളാണ് ആസൂത്രണം ചെയ്യ്തത്. ഇതിൽ യാത്രാ നിയന്ത്രണം പലയിടത്തും മാറ്റിയിട്ടുണ്ട്. ജനങ്ങളുടെ സ്വാതന്ത്ര്യം ഉറപ്പുവരുത്തുക എന്നത് പരമ പ്രധാനമാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
ലോക്ഡൗൺ ലഘൂകരണത്തിലെ അവസാനഘട്ടമെന്ന നിലയിലാണ് നിയന്ത്രണങ്ങൾ മാറ്റുന്നത്. സമൂഹിക അകലത്തിലും പൊതുപരിപാടി നടത്തിപ്പിലെ നിയന്ത്രണത്തിലുമാണ് ഇളവ് വരുത്തുന്നത്. രാജ്യത്തെ വാക്‌സിനേഷൻ പരിപാടികൾ വളരെ വേഗത്തിലാണെന്നും പ്രായമായ 60 ശതമാനം പേരുടേയും വാക്‌സിനേഷൻ പൂർത്തിയായെന്നും ബ്രിട്ടീഷ് ആരോഗ്യവകുപ്പ് അറിയിച്ചു.















