കൊല്ലം : സ്ത്രീധന പീഡനത്തെ തുടർന്ന് നിലമേൽ സ്വദേശിനി വിസ്മയ തൂങ്ങിമരിച്ച സംഭവത്തിൽ പ്രതി കിരൺ കുമാറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ശാസ്താംകോട്ട ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കിരണിന്റെ ജാമ്യാപേക്ഷ തള്ളിയത്. ജാമ്യത്തിനായി മേൽക്കോടതിയെ സമീപിക്കുമെന്ന് കിരണിന്റെ അഭിഭാഷകൻ പറഞ്ഞു.
കേസ് അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും അതിനാൽ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. ഇത് അംഗീകരിച്ചാണ് കിരണിന് കോടതി ജാമ്യം നിഷേധിച്ചത്.
വിസ്മയയുടെ മരണത്തിൽ പങ്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കിരൺ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. എന്നാൽ ഈ വാദം പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. പ്രോസിക്യൂഷന് വേണ്ടി അഭിഭാഷക കാവ്യ നായരാണ് ഹാജരായത്.
കൊറോണ ബാധിച്ച കിരൺ കുമാറിനെ നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുകയാണ്. കൊറോണ മുക്തനായാൽ തെളിവെടുപ്പിനും തുടർ നടപടികൾക്കുമായി കിരണിനെ അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങും. ഇതിനിടെ കേസ് അട്ടിമറിക്കാനായി കിരണിനെ മാനസിക രോഗിയാക്കി മാറ്റാനും ശ്രമമുണ്ട്.
Comments