ആണും പെണ്ണും ആമസോണിൽ റിലീസ് ആയത് അറിഞ്ഞിരുന്നില്ല. പൊതുവെ ആന്തോളജികളോട് വലിയ പ്രതിപത്തി തോന്നാത്തത് കൊണ്ട് കാണാൻ ശ്രമിക്കാറില്ല. സെഗ്മെന്റുകൾക്കിടയിൽ തോന്നാറുള്ള നിലവാരത്തിലെ ഏറ്റക്കുറച്ചിൽ കൊണ്ടാണത്. സോളോയും കേരള കഫേയുമൊക്കെ കണ്ടപ്പോൾ തോന്നിയത് അതാണ്. എന്നാലും ഒന്നര മണിക്കൂർ ദൈർഘ്യം മാത്രമേ കാണിച്ചിരുന്നുള്ളൂ എന്നത് കൊണ്ട് കാണാനിരുന്നു.
ആദ്യ സെഗ്മെന്റ് – സാവിത്രി, ഇപ്പോഴുള്ള നരേറ്റിവുകളുടെ സിനിമാറ്റിക്ക് ആവിഷ്കാരം എന്നതിൽ കവിഞ്ഞു ഒരു ചുക്കുമില്ല. കമ്മ്യൂണിസ്റ്റ് “ആരോഗ്യമുള്ള” ചില വാർപ്പുമാതൃകകൾ കേറിയാടുമ്പോൾ ഉള്ള സ്വാഭാവിക ബൈ പ്രോഡക്റ്റ് എന്ന് മാത്രം പറയാം. അതിന്റെ കടുത്ത നിറക്കൂട്ടുകളും അതിഭാവുകത്വവും വേണ്ടതിൽ അധികമുണ്ട്. ജെയ് കെ എന്ന എസ്ര സംവിധാനം ചെയ്ത ആൾക്കാണ് സംവിധാനത്തിന്റെ ചുമതല എന്ന് കേൾക്കുന്നു. സന്തോഷ് ഏച്ചിക്കാനം എഴുതിയത് അതേപടി പകർത്തി വെച്ചിരിക്കുന്നതല്ലാതെ ഒരു സംവിധായകന്റെ കൃതഹസ്തത ഒന്നും അതിൽ കാണാനുണ്ടായിരുന്നില്ല.
ജോജുവിന്റെ പ്രകടനം ആണ് എടുത്തു നിൽക്കുന്ന ഒരു ഘടകം. ആ കഥാപാത്രത്തിന്റെ ഭാവപ്രകടനങ്ങളിലൂടെ തന്നെ സ്വഭാവം വ്യക്തമാക്കുമ്പോഴും നായികയുടെ ശരീരത്തിന്റെ എക്സ്ട്രീം ക്ളോസപ്പുകളിലേക്ക് നീങ്ങുന്ന ക്യാമറ ജുഗുപ്സാവഹമായി തോന്നി. പിന്നെ സ്ത്രീപക്ഷ നാട്യത്തിൽ എടുക്കുന്ന ഇത്തരം സിനിമകളിൽ സ്ത്രീ ശരീരത്തിന്റെ നിമ്നോന്നതങ്ങൾ ക്യാമറ കൊണ്ട് ധാരാളിത്തത്തോടെ ഒപ്പിയിറങ്ങുന്നത് വല്ലാത്ത ഒരു ഐറണിയാണ്. ഈ സംവിധായകന്റെ മുൻ ചിത്രത്തിലും അത്തരത്തിലുള്ള ഒരു പ്രവണത മുഴച്ചു നിന്നിരുന്നു. അതേസമയം നേർമ്മയുള്ള കമ്മ്യൂണിസ്റ്റ് (ആ, അങ്ങിനെ ഒന്നു കേരളത്തിൽ ഏതോ ഒരു കാലത്ത് ഉണ്ടായിരുന്നത്രെ) ആയി ഇന്ദ്രജിത്തിന്റെ കാമിയോ. ഇപ്പോഴും ഈ സൈസ് കമ്മ്യൂണിസ്റ് ഉട്ടോപ്യൻ ഫാലസിയിൽ വീഴുന്ന മലയാളിക്ക് രോമാഞ്ചം ഉണ്ടാകുമെന്ന് കരുതിയായിരിക്കും ഇത്തരം പടപ്പുകൾ ഒക്കെ വീണ്ടും വീണ്ടും കെട്ടിയെഴുന്നള്ളിച്ചു കൊണ്ടുവരുന്നത്. സമൂഹത്തിൽ മഷിയിട്ട് നോക്കിയാൽ കാണാൻ കഴിയില്ലെങ്കിലും നേരും നെറിയുമൊക്കെ ഉള്ള സഖാക്കൾക്ക് സിനിമയിൽ എങ്കിലും അസ്തിത്വം ഉണ്ടാവട്ടെ.
ഒരു പാട് വിമർശനങ്ങൾ ഏറ്റതാണെങ്കിലും, എന്റെ അഭിപ്രായത്തിൽ വേണുവിന്റെ രാച്ചിയമ്മയാണ് മൂന്നിലും മുന്തി നിൽക്കുന്ന സെഗ്മെന്റ്. പാർവതി തിരുവോത്തിന്റെ അപ്പിയറൻസ് ഉറൂബിന്റെ രചനയോട് നീതി പുലർത്തുന്നില്ലെങ്കിലും, അവരുടെ ഭാവപ്രകടനം നന്നായിട്ടുണ്ട് എന്ന് സമ്മതിക്കാതെ വയ്യ. ഇന്ന് മലയാളത്തിലുള്ള ഏറ്റവും മികച്ച നായിക നടിമാരിൽ മുന്നിൽത്തന്നെയാണ് അവർ എന്ന് സമ്മതിക്കുന്നതിന് സിനിമയ്‌ക്ക് പുറത്തുള്ള കാര്യങ്ങൾ ഒരിക്കലും വിലങ്ങുതടിയാവുന്നില്ല. കന്നഡ മലയാള തമിഴ് ലീനിയേജ് ഉള്ള ആ കഥാപാത്രത്തിന്റെ ഭാഷയിലും അവർ ആ സങ്കര ചുവ നിലനിർത്തുന്നത് കൗതുകകരമായി തോന്നി. എന്നാൽ അതിലും അത്ഭുതപ്പെടുത്തിയത് ആസിഫ് അലിയാണ്. ഒരു നടൻ എന്ന നിലയ്‌ക്ക് ഓരോ സിനിമ കടക്കുമ്പോഴും അംഗുലങ്ങൾ മുന്നോട്ട് പോവുന്നുണ്ട് അയാൾ. കുട്ടികൃഷ്ണനായി ജീവിക്കുക തന്നെയായിരുന്നു ആസിഫ്. മൊത്തത്തിലുള്ള വേണുവിന്റെ ലളിതമായ ശൈലിയിൽ കൊള്ളാവുന്ന ദൃശ്യാനുഭവമായിട്ടുണ്ട് രാച്ചിയമ്മ. ഭാഗ്യവശാൽ മൂലകഥ ഉറൂബിന്റേതായത് കൊണ്ട് അതിന്റേതായ നിലവാരം ഉള്ള റോ മെറ്റിരിയൽ ആണ് വേണുവിന് കിട്ടിയിരിക്കുന്നത് എന്ന് കൂടി പറയാം.
എന്നാൽ അവസാനത്തെ ആഷിക് അബുവിന്റെ സെഗ്മെന്റ് ആണ് കൂട്ടത്തിൽ ഏറ്റവും ദുർബലം. ഷോക്ക് വാല്യൂ ആണ് ഉദ്ദേശിച്ചതെന്ന് തോന്നുന്നു. പക്ഷെ ഓപ്പണിങ് ഷോട്ടിലെ ബേസിൽ അതി മനോഹരമായി അവതരിപ്പിച്ച ആ കഥാപാത്രത്തെ പോലെയുള്ളവർക്ക് മാത്രമേ ഇതൊക്കെ ആസ്വാദ്യകാരമായി തോന്നൂ എന്ന് മാത്രം. ഇതൊക്കെ ഇപ്പോൾ നമ്മുടെ നാട്ടിൽ സാധാരണയായി നടക്കുന്ന കാര്യമാണ് എന്നുള്ള രീതിയിൽ എടുത്തതാണെന് തോന്നുന്നു. നെടുമുടിയെയും കവിയൂർ പൊന്നമ്മയെയും ഒക്കെ കാസ്റ്റ് ചെയ്ത് വിപ്ലവകരമായ പൊളിച്ചെഴുത്താണ് ഉദ്ദേശിച്ചതെങ്കിൽ അതിനൊരു ദൃശ്യഭാഷ നൽകുന്നതിൽ പരാജയപ്പെട്ടെന്ന് പറയേണ്ടി വരും. ഉണ്ണി ആറിന്റെ തിരക്കഥ ആണിന്റെ ഭാഷയിൽ, ആണിന്റെ വ്യൂ പോയന്റിൽ ആണ്. ദർശന രാജേന്ദ്രൻ അവതരിപ്പിക്കുന്ന കഥാപാത്രവും, കാമുകനെയും അയാളുടെ ഉദ്ദേശ്യത്തെയുമൊക്കെ മനസ്സിലാക്കിയിട്ടും കൂടെ പോവുന്നതും ആണുങ്ങളുടെ ഫാന്റസിയുടെ ചുവടൊപ്പിച്ചു തന്നെ.
Comments