ഇസ്ലാമാബാദ് : ലഷ്കർ ഭീകരൻ ഹാഫിസ് സയിദിന്റെ വീടിനു മുന്നിൽ നടന്ന സ്ഫോടനത്തിനു പിന്നിൽ ഇന്ത്യയാണെന്ന് ആരോപിച്ച് പാക് ആഭ്യന്തര മന്ത്രി ഷെയ്ഖ് റാഷിദ്. ജിയോ ന്യൂസിനു നൽകിയ അഭിമുഖത്തിലായിരുന്നു പാക് ആഭ്യന്തരമന്ത്രിയുടെ പരാമർശം. അന്താരാഷ്‌ട്ര ഗൂഢാലോചന ഇക്കാര്യത്തിലുണ്ടെന്നും റാഷിദ് ആരോപിച്ചു.
കറാച്ചി , ലാഹോർ, ഇസ്ലാമാബാദ് എന്നീ നഗരങ്ങളിൽ സ്ഫോടനം നടത്താനാണ് ഭീകരർ ശ്രമിക്കുന്നത്. ഇത് അന്താരാഷ്‌ട്ര ഗൂഢാലോചനയാണ്. ഇന്ത്യയാണ് നേതൃത്വം വഹിക്കുന്നത്. റാഷിദ് പറഞ്ഞു.
അതേസമയം ഇന്ത്യയുടെ ഉദ്ദേശ്യങ്ങൾ നടക്കാൻ പോകുന്നില്ലെന്നും റാഷിദ് അവകാശപ്പെട്ടു. പാകിസ്താൻ പോലീസും സൈന്യവും ഇപ്പോൾ അത്യാധുനികമാണ്. അത് ഇന്ത്യയ്‌ക്കറിയില്ല. 1979 ലെ അവസ്ഥയിലല്ല പാകിസ്താൻ ഇപ്പോൾ. നൂതനമായ സാങ്കേതിക വിദ്യകളുണ്ട്. ഇന്ത്യ ഈ പ്രവൃത്തിയിൽ നിന്ന് പിന്മാറിയില്ലെങ്കിൽ പ്രത്യാഘാതം വലുതാണെന്നും റാഷിദ് ഭീഷണി മുഴക്കി.
“ഇന്ത്യയുമായി വ്യാപാര ബന്ധം തുടരണമെന്ന് ഇവിടെ ചിലർ പറയുന്നുണ്ട്. എങ്ങനെയാണ് ഇത്തരമൊരു സാഹചര്യത്തിൽ അത് നടക്കുക. പാകിസ്താനെതിരെ വിഷം ചൊരിയുകയാണ് ഇന്ത്യ. അഫ്ഗാനിലും ഇന്ത്യൻ ഇടപെടൽ പാകിസ്താനെ ഒറ്റപ്പെടുത്താനാണ്“ റാഷിദ് ആരോപിച്ചു.
ലഷ്കർ ഭീകരൻ ഹാഫിസ് സയിദിന്റെ വീടിനു മുന്നിൽ നടന്ന സ്ഫോടനത്തിൽ 3 പേർ മരിക്കുകയും 23 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈസ്ഫോടനത്തിനു പിന്നിൽ ഇന്ത്യയാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനും മറ്റ് മന്ത്രിമാരും ആരോപിച്ചതിനു പിന്നാലെയാണ് ഷെയ്ഖ് റാഷിദും രംഗത്തെത്തിയത്.
Comments