കവരത്തി : ലക്ഷദ്വീപിൽ അസ്വസ്ഥതകൾ സൃഷ്ടിക്കാനുള്ള ഇടത് നീക്കത്തിന് തിരിച്ചടി. സന്ദർശനത്തിന് അനുമതി നൽകണമെന്ന എംപിമാരുടെ ആവശ്യം ഭരണകൂടം തള്ളി. സന്ദർശനം ദ്വീപിലെ സമാധാന അന്തരീക്ഷത്തെ തകർക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
എംപിമാരായ എളമരം കരീം, വി ശിവദാസൻ, എഎം ആരിഫ്, ബിനോയ് വിശ്വം, എം വി ശ്രേയാംസ് കുമാർ, കെ സോമപ്രസാദ്, തോമസ് ചാഴിക്കാടൻ, ജോൺ ബ്രിട്ടാസ് എന്നിവരാണ് സന്ദർശനത്തിന് അനുമതി ആവശ്യപ്പെട്ട് ഭരണകൂടത്തെ സമീപിച്ചത്. എന്നാൽ ഇവരുടെ സന്ദർശനം രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് കളക്ടർ അസ്കർ അലി പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ എംപിമാർ ജനങ്ങളുമായി കൂടിക്കാഴ്ച നടത്തുന്നത് കൊറോണ വ്യാപനത്തിന് കാരണമാകും. ദ്വീപ് സന്ദർശനത്തിന് ആവശ്യമായ രേഖകൾ അപേക്ഷയ്ക്കൊപ്പം നൽകിയില്ലെന്നും കളക്ടർ വ്യക്തമാക്കി.
സമാധാന അന്തരീക്ഷം തകരുമെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ഭരണകൂടം കോൺഗ്രസ് നേതാക്കൾക്ക് സന്ദർശനത്തിനുള്ള അനുമതി നിഷേധിച്ചിരുന്നു. എംപിമാരായ ടിഎൻ പ്രതാപൻ, ഹൈബി ഈഡൻ എന്നിവരും, മത്സ്യത്തൊഴിലാളി ദേശീയ ലീഗൽ അഡ്വെെസർ രാകേഷ് ശർമ്മയുമാണ് അനുമതി ആവശ്യപ്പെട്ടത്. രാഷ്ട്രീയ ഉദ്ദേശത്തോടെയുള്ള എംപിമാരുടെ സന്ദർശനം ദ്വീപിന്റെ ക്രമസമാധാനമുൾപ്പെടെ തകർക്കുമെന്ന് ഭരണ കൂടം ചൂണ്ടിക്കാട്ടിയിരുന്നു.
Comments