വെബ്ലി: യൂറോകപ്പിൽ ചരിത്രത്തിലാദ്യമായി ഇംഗ്ലണ്ട് ഫൈനലിലെത്തി. ഡെൻമാർക്കിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഇംഗ്ലണ്ട് തോൽപ്പിച്ചത്. ഇംഗ്ലീഷ് നായകൻ ഹാരീ കെയിന്റെ അധിക സമയത്തെ ഗോളാണ് നിർണ്ണായകമായത്. ഇറ്റലിയാണ് ഫൈനലിലെ എതിരാളി.
കളിയുടെ ആദ്യ നിമിഷം മുതൽ മികച്ച മുന്നേറ്റം നടത്തി ഡെൻമാർക്ക് ഇംഗ്ലീഷ് ഗോൾ മുഖത്ത് ശക്തികാണിച്ചു. മുപ്പതാം മിനിറ്റിൽ ഡെൻമാർക് മുന്നിലെത്തി. 30 വാരയ്‌ക്കപ്പുറത്തു നിന്നുള്ള ഡംസ്ഗാർഡിന്റെ അതിമനോഹരമായ ഫ്രീകിക്ക് ഗോൾവലയുടെ വലതുമൂലയിലേക്ക് പറന്നിറങ്ങി. യൂറോകപ്പിലെ ഇത്തവണത്തെ ആദ്യ ഫ്രീകിക്കാണ് ഗോളായി മാറിയത്. ഒപ്പം ഇംഗ്ലണ്ട് ഇത്തവണ യൂറോകപ്പിൽ ആദ്യ ഗോളും വഴങ്ങി.
പ്രത്യാക്രമണം ശക്തമാക്കിയ ഇംഗ്ലണ്ട് 39-ാം മിനിറ്റിൽ സമനില പിടിച്ചു. ബോക്‌സിനകത്ത് ശക്തമായ ആക്രമത്തിനിടെ സ്‌റ്റെർലിംഗിന്റെ ഷോട്ട് രക്ഷപെടുത്താനുള്ള ഡെൻമാർക് നായകൻ സിമോണിന്റെ ശ്രമം പന്തിനെ വലയിലേക്കാണ് കയറ്റിയത്. ആദ്യ പകുതിയിൽ സമനിലയിൽ പിരിഞ്ഞ ടീമുകൾ രണ്ടാം പകുതിയിൽ നടത്തിയ പ്രത്യാക്രമണം ഗോൾ കീപ്പർമാരുടെ ഉശിരൻ പ്രതിരോധത്തിൽ തട്ടിതകർന്നു.
അധികസമയത്തേക്ക് നീങ്ങിയ മത്സരത്തിലാണ് ഇംഗ്ലണ്ട് സൂപ്പർ താരവും നായകനുമായ ഹാരീ കെയിൻ ടീമിന് സ്വപ്‌ന തുല്യവിജയം സമ്മാനിച്ചത്. ബോക്‌സിലേക്ക് വലതു വിംഗിൽ നിന്നും പാഞ്ഞുകയറിയ സ്റ്റെർലിംഗിനെ വീഴ്‌ത്തിയ ഡെൻമാർക്കിനെതിരെ റഫറി പെനാൽറ്റി വിധിച്ചു. കിക്കെടുത്ത ഹാരീകെയിനിന്റെ ശക്തമായ ഷോട്ട് ഡെൻമാർക് ഗോളി മൈക്കേൽ തടഞ്ഞെങ്കിലും തട്ടിത്തെറിച്ച അതേ പന്ത് കെയിൻ ഉടൻ വലയിലേക്ക് തിരിച്ചടിച്ചാണ് ടീമിനെ ഫൈനലിലേക്ക് നയിച്ചത്.
Comments