ലക്‌നൗ : സംസ്ഥാനത്തെ ജനസംഖ്യ നിയന്ത്രിക്കാൻ ജനസംഖ്യാ നയം നടപ്പിലാക്കാൻ തീരുമാനിച്ച് ഉത്തർപ്രദേശ് സർക്കാർ. ഇതുമായി ബന്ധപ്പെട്ട് ലോക ജനസംഖ്യാ ദിനത്തിൽ (ജൂലൈ 11) മുഖ്യമന്ത്രി യോഗി ആദിത്യാനാഥ് ഔദ്യോഗിക പ്രഖ്യാപനം നടത്തും. വികസനം മുൻനിർത്തിയാണ് സർക്കാർ നീക്കം.
2021 – 2030 വരെയാണ് കാലയളവിലാണ് നയം നടപ്പിലാക്കുക. സമൂഹങ്ങളെ കേന്ദ്രീകരിച്ചാകും ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ. ജനസംഖ്യ നിയന്ത്രിക്കുന്നതിലൂടെ സംസ്ഥാനത്തെ ജനങ്ങൾക്ക് മെച്ചപ്പെട്ട സൗകര്യം ഉറപ്പാക്കുകയും അതുവഴി എല്ലാ തലത്തിലുമുള്ള വികസനം സാദ്ധ്യമാക്കുകയുമാണ് പുതിയ നയത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
ദാരിദ്ര്യവും, നിരക്ഷരതയുമാണ് ജനസംഖ്യാ വർദ്ധനവിന് കാരണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ചില സമൂഹങ്ങൾക്ക് ജനസംഖ്യാ വർദ്ധനവ് സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയില്ല. അതുകൊണ്ട് തന്നെ സമൂഹങ്ങളെ കേന്ദ്രീകരിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ സംസ്ഥാനത്തെ ജനന നിരക്ക് 2.7 ശതമാനമാണെന്ന് സർക്കാർ വക്താവ് വ്യക്തമാക്കി. ജനന നിരക്ക് 2.1 ശതമാനം ആയിരിക്കണം. ഉത്തർപ്രദേശിലും ബീഹാറിലുമാണ് ജനന നിരക്ക് ഇത്രയും കൂടുതൽ ഉള്ളത്. ജനസംഖ്യാനയം നടപ്പിലാക്കുന്നത് വഴി ആളുകളുടെ പ്രത്യേകിച്ച് സ്ത്രീകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഗർഭനിരോധന മാർഗ്ഗങ്ങൾ ഉൾപ്പെടെ ഉപയോഗിക്കാൻ ആളുകൾക്ക് ബോധവത്കരണം നൽകിയാകും പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടു പോകുകയെന്നും സർക്കാർ വക്താവ് കൂട്ടിച്ചേർത്തു. വികസനം ലക്ഷ്യമിട്ട് അസം സർക്കാരും സംസ്ഥാനത്ത് ജനസംഖ്യാനയം നടപ്പിലാക്കാൻ തീരുമാനിച്ചിട്ടുണ്ട്.
Comments