ന്യൂഡൽഹി : രാജ്യത്ത് ഏറ്റവും വലിയ ലഹരിവേട്ട നടത്തി ഡൽഹി പോലീസ്. 2,500 കോടിയുടെ ഹെറോയിൻ പിടിച്ചെടുത്തു. സംഭവത്തിൽ അഫ്ഗാൻ സ്വദേശിയുൾപ്പെടെ നാല് പേരെ ഡൽഹി പോലീസിന്റെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്.
പഞ്ചാബ് സ്വദേശി ഗുർജോത്, കശ്മീർ സ്വദേശികളായ ഗുർപ്രീത്, റിസ്വാൻ, അഫ്ഗാനിസ്താൻ സ്വദേശി ഹസ്രത്ത് അലി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 354 കിലോ ഹെറോയിൻ ആണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്. ഫരീദാബാദിലുള്ള ഇവരുടെ രഹസ്യ കേന്ദ്രത്തിൽ നിന്നായിരുന്നു അന്വഷണ സംഘം ലഹരിവസ്തുക്കൾ പിടികൂടിയത്.
ലഹരിക്കടത്തുമായി ബന്ധപ്പെട്ട് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ നിർണായക നീക്കത്തിനൊടുവിലായിരുന്നു സംഘത്തെ വലയിലാക്കിയത്. റിസ്വാൻ ആണ് ആദ്യം അറസ്റ്റിലായത്. മറ്റ് മൂന്ന് പേരുടെയും ഫാക്ടറിയുടെയും വിവരം അന്വേഷണ സംഘത്തിന് ലഭിച്ചത് ഇയാളിൽ നിന്നാണ്. തുടർന്ന് മൂന്ന് പേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
രാജ്യന്തര ലഹരിക്കടത്ത് സംഘത്തിലെ കണ്ണികളാണ് അറസ്റ്റിലായതെന്നാണ് പോലീസ് നിഗമനം. സംഭവത്തിൽ ശക്തമായ അന്വേഷണം ആരംഭിച്ചു. നാല് പേരെയും ചോദ്യം ചെയ്തുവരികയാണ്.
Comments