ന്യൂഡൽഹി: ടോക്കിയോ ഒളിമ്പിക്‌സിനായി പോകുന്ന ഇന്ത്യൻ കായികതാരങ്ങൾക്ക് ആവേശം പകരാൻ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് അത്‌ലറ്റുകളുമായി ആശയവിനിമയം നടത്തും. ചൊവ്വാഴ്ച വൈകുന്നേരം 5 മണിക്ക് വീഡിയോ കോൺഫറൻസിംഗ് വഴിയാണ് പ്രധാനമന്ത്രി അത്‌ലറ്റുകളുമായി സംവദിക്കുക.
ടോക്കിയോ -2020 ൽ ഇന്ത്യൻ സംഘത്തിന്റെ തയ്യാറെടുപ്പുകൾ പ്രധാനമന്ത്രി അടുത്തിടെ അവലോകനം ചെയ്തിരുന്നു. ചില കായികതാരങ്ങളുടെ പ്രചോദനാത്മക ജീവിതയാത്രകളെക്കുറിച്ച് അദ്ദേഹം മാൻ കി ബാത്തിലും ചർച്ച ചെയ്തു. ഇന്ത്യൻ സംഘത്തിന് പ്രോത്സാഹനം നൽകാൻ അദ്ദേഹം പരിപാടിയിൽ അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു.
പ്രധാനമന്ത്രിയുടെ ഈ ഇടപെടൽ കായികതാരങ്ങളും ആവേശത്തോടെയാണ് സ്വീകരിച്ചത്. പലരും രാജ്യം അർപ്പിച്ചിരിക്കുന്ന പ്രതീക്ഷകൾ നിറവേറ്റാൻ കഠിന പ്രയത്‌നം ചെയ്യുമെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് നേരിട്ട് അദ്ദേഹം കായിക താരങ്ങളുമായി സംവദിക്കാൻ ഒരുങ്ങുന്നത്. യുവജനകാര്യ- കായിക മന്ത്രി അനുരാഗ് താക്കൂർ, യുവജനകാര്യ- കായിക സഹമന്ത്രി ശ്രീ നിസിത് പ്രമാണിക്, നിയമമന്ത്രി കിരൺ റിജിജു തുടങ്ങിയവരും പ്രധാനമന്ത്രിക്കൊപ്പം ചടങ്ങിൽ പങ്കെടുക്കും.
18 കായിക വിഭാഗങ്ങളിലായി 126 അത്ലറ്റുകളാണ് ഇന്ത്യയിൽ നിന്ന് ടോക്കിയോയിലേക്ക് പോകുന്നത്. ഏതൊരു ഒളിമ്പിക്‌സിലേക്കും ഇന്ത്യ അയയ്‌ക്കുന്ന ഏറ്റവും വലിയ സംഘമാണിത്.















