ന്യൂഡൽഹി: തലസ്ഥാന നഗരിയുടെ പ്രാന്ത പ്രദേശത്ത് പോലീസും ഗുണ്ടകളും ഏറ്റുമുട്ടി. അഞ്ചു കുപ്രസിദ്ധ ഗുണ്ടകളെ പോലീസ് വെടിവെച്ചിട്ടു. ശാസ്ത്രി പാർക്കിൽ രാത്രി വൈകി നടന്ന ആക്രമണത്തിലാണ് ഗുണ്ടകളെ വെടിവെച്ച് വീഴ്ത്തിയതെന്ന് ഡൽഹി പോലീസ് അറിയിച്ചു. ഡൽഹി പോലീസിന്റെ ഗുണ്ടാ വിരുദ്ധ സ്ക്വാഡും അക്രമികളും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. ബാറാഹിന്ദുറാവു പ്രദേശത്തെ ഇരട്ടകൊലപാതകവുമായി ബന്ധപ്പെട്ട് ഗുണ്ടാ നേതാവിനെ പിടികൂടാനായി പോലീസ് സംഘം എത്തിയപ്പോഴാണ് വെടിവെപ്പുണ്ടായത്.
ബാരാഹിന്ദുറാവു ഇരട്ടകൊലപാതകത്തിലെ പ്രധാന സൂത്രധാരന്മാരാണ് പോലീസ് പിടിയിലായത്. കുപ്രസിദ്ധ ഗുണ്ടാ നേതാവ് മുഹമ്മദ് ഡാനിഷ് പ്രധാന കൂട്ടാളികളായ ഷൊഐബ് സിദ്ദിഖ്, സറാഫത് അലി, സോനു, സതേന്ദർ കുമാർ എന്നിവരെയാണ് പോലീസ് വെടിവെച്ച് വീഴ്ത്തിയത്. എല്ലാവരേയും പോലീസ് ആശുപത്രിയിലാക്കി. ജൂലൈ 8 നാണ് ബാരാഹിന്ദുറാവു പ്രദേശത്തെ ഇരട്ടകൊലപാതകം നടന്നത്.
കൊല്ലപ്പെട്ട രണ്ടുപേരും പോലീസിന്റെ നോട്ടപ്പുള്ളികളായിരുന്നു. ഡൽഹി-ഉത്തർപ്രദേശ് ഹൈവേകൾ കേന്ദ്രീകരിച്ചാണ് ഗുണ്ടകൾ താവളമടിക്കുന്നത്. രാത്രിയിൽ ഹൈവേയിൽ വണ്ടികൾ തടഞ്ഞിട്ട് കൊള്ള നടത്തുന്നതാണ് രീതി. പിന്നീട് സമീപത്തെ ഉൾനാടൻ ഗ്രാമങ്ങളിലെ രഹസ്യ സങ്കേതങ്ങളിൽ പോയി ഒളിക്കുന്നതാണ് പതിവ് രീതിയെന്നും പോലീസ് പറഞ്ഞു. ഗ്രാമീണർക്ക് പണവും മറ്റ് സൗകര്യങ്ങളും നൽകുന്നതിനാൽ ഇവരെപ്പറ്റി ഗ്രാമീണർ ഒരു വിവരവും കൈമാറുന്നില്ലെന്നതും അന്വേഷണത്തിന് തടസ്സമാണെന്നും പോലീസ് അറിയിച്ചു.
Comments