ലക്‌നൗ : ഉത്തർപ്രദേശിൽ അറസ്റ്റിലായ അൽ ഖ്വായ്ദ ഭീകരർ ലക്ഷ്യമിട്ടത് സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളെയെന്ന് സൂചന. ഇവരിൽ നിന്നും കണ്ടെടുത്ത ഭൂപടങ്ങളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അയോദ്ധ്യയിൽ പുതുതായി നിർമ്മിക്കുന്ന രാമക്ഷേത്രത്തിന്റെയും സമീപ പ്രദേശങ്ങളുടെയും ഭൂപടം ഭീകരരിൽ നിന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
ചോദ്യം ചെയ്യലിൽ സ്വാതന്ത്ര്യദിനത്തിൽ സംസ്ഥാനത്ത് ഭീകരാക്രമണം നടത്തുകയായിരുന്നു പദ്ധതിയെന്ന് ഭീകരർ വെളിപ്പെടുത്തിയിരുന്നു. ഇവരിൽ നിന്നും പിടിച്ചെടുത്ത രേഖകളും, മൊഴിയും തമ്മിൽ വിശകലനം ചെയ്യുമ്പോൾ ക്ഷേത്രങ്ങളായിരുന്നു ലക്ഷ്യമിട്ടതെന്നാണ് വ്യക്തമാകുന്നത്. രാമക്ഷേത്രത്തിന്റെ ഭൂപടത്തിന് പുറമേ മഥുരയിലെ ശ്രീകൃഷ്ണ ക്ഷേത്രം, വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രം, തുടങ്ങി പ്രമുഖ ക്ഷേത്രങ്ങൾ സ്ഥിതിചെയ്യുന്ന നഗരങ്ങളുടെ ഭൂപടങ്ങളും മറ്റ് രേഖകളും പിടിച്ചെടുത്തിട്ടുണ്ട്.
സ്‌ഫോടനങ്ങൾ നടത്താനായിരുന്നു ഭീകരരുടെ പദ്ധതി. പ്രഷർ കുക്കർ ബോംബുകൾ നിർമ്മിക്കുന്ന ഉപകരണം പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ടെലഗ്രാം വഴിയാണ് ഇവർ ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്തിരുന്നത്. ഇതിന്റെ തെളിവുകൾ ഭീകരരുടെ ഫോണിൽ നിന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
ഇന്നലെയാണ് അൽ ഖ്വായ്ദ ഭീകരരായ മിൻഹാസ് അഹമ്മദ്, മസീരുദ്ദീൻ എന്നിവരെ ഉത്തർപ്രദേശ് ഭീകരവിരുദ്ധ സ്‌ക്വാഡ് പിടികൂടിയത്. ഇതിന് പിന്നാലെ സംസ്ഥാനത്തെ നിരവധിയിടങ്ങളിൽ നടത്തിയ പരിശോധനയിൽ 12 ഓളം പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
Comments