മുംബൈ : മഹാരാഷ്ട്രയിൽ മഹാ അഖാഡി സഖ്യത്തിൽ വിള്ളൽ വീഴുന്നതിന്റെ സൂചന നൽകി വീണ്ടും ശിവസേന. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ പിന്തുണച്ച് ശിവസേന മുഖപത്രമായ സാംമ്നയിൽ ലേഖനം. സഹകരണ വകുപ്പ് അമിത് ഷാ ഏറ്റെടുത്തത് നല്ല കാര്യമാണെന്ന് ലേഖനത്തിൽ പറയുന്നു.
മഹാരാഷ്ട്രയിൽ ശിവസേന- എൻസിപി- കോൺഗ്രസ് സഖ്യത്തിൽ വിള്ളലുകൾ ശക്തമാകുന്നതായി നേരത്തെ സൂചനയുണ്ടായിരുന്നു. സഹകരണ വകുപ്പ് രൂപീകരിച്ചതിനെതിരേയും അമിത് ഷാ ചുമതല കയ്യാളിയതിനെതിരേയും കോൺഗ്രസ് ശക്തമായ വിമർശനം അഴിച്ചുവിട്ടിരുന്നു. എന്നാൽ സഖ്യകക്ഷിയായ ശിവസേന അമിത് ഷായെ പിന്തുണയ്ക്കുക മാത്രമല്ല സഹകരണ മേഖല കൂടുതൽ ശക്തിപ്പെടുമെന്നുള്ള അഭിപ്രായവുമാണ് മുഖപത്രം വഴി വ്യക്തമാക്കിയത്.
സഹകരണ പ്രസ്ഥാനത്തിൽ പ്രവർത്തിച്ചു പരിചയമുള്ള ആളാണ് അമിത് ഷാ. അദ്ദേഹത്തിന് നല്ല രീതിയിൽ ആ വകുപ്പ് മുന്നോട്ടു കൊണ്ടുപോകാൻ കഴിയും. പഴയ കേസുകൾ കുത്തിപ്പൊക്കി കോൺഗ്രസ് നേതാക്കളെ അകത്തിടാനാണ് അമിത് ഷാ ശ്രമിക്കുന്നതെന്ന ആരോപണം അസ്ഥാനത്താണ്. മാത്രമല്ല അദ്ദേഹത്തെ അപമാനിക്കുന്നതുമാണ്. സാംമ്ന വ്യക്തമാക്കുന്നു.
നേരത്തെ എൻ.സി.പി ചീഫ് ശരത് പവാർ കേന്ദ്രത്തിന്റെ തീരുമാനത്തെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. സഹകരണം പൂർണമായും സംസ്ഥാനത്തിന്റെ വിഷയമാണെന്നും കേന്ദ്രത്തിന് ഇടപെടാൻ അധികാരമില്ലെന്നുമായിരുന്നു ശരദ് പവാറിന്റെ വിമർശനം. എന്നാൽ സഖ്യകക്ഷിയായ ശിവസേന അമിത് ഷായെ പിന്തുണച്ചത് കോൺഗ്രസിനേയും എൻസിപിയേയും ഞെട്ടിച്ചിരിക്കുകയാണ്. ഇതിന്റെ അലയൊലികൾ സംസ്ഥാന രാഷ്ട്രീയത്തിൽ ഉണ്ടാകുമെന്നാണ് സൂചന.
Comments