ലണ്ടൻ: യൂറോ കപ്പിലെ പെനാൽറ്റി പാഴാക്കിയ ഇംഗ്ലണ്ട് ഫുട്‌ബോളർ മാർക്കസ് റാഷ്‌ഫോഡ് ആരാധകരോടും രാജ്യത്തോടും മാപ്പുപറഞ്ഞു. എന്നാൽ താൻ എന്താണ് എന്നതിന്റെ പേരിൽ ഒരിക്കലും തലകുനിക്കില്ലെന്നും റാഷ്‌ഫോഡ് പറഞ്ഞു. ‘എന്റെ പ്രകടനത്തെ വിമർശിക്കു ന്നവരെ ബഹുമാനിക്കുന്നു. തന്റെ പെനാൽറ്റി പ്രകടനം ഒട്ടും മികച്ചതായിരുന്നില്ല. എന്നാൽ ഞാനെന്താണ് എന്നതിലും എവിടെ നിന്നും വന്നു എന്നതിലും അഭിമാനിക്കുന്നു. എന്നാൽ അതിന്റെ പേരിൽ മാപ്പുപറയില്ല.’ റാഷ്‌ഫോഡ് പറഞ്ഞു.
പെനാൽറ്റി പാഴാക്കിയ താരങ്ങൾക്കെതിരെ വംശീയ അധിക്ഷേപം നടക്കുന്നതിനിടെയാണ് റാഷ്‌ഫോഡ് തന്റെ അഭിപ്രായം തുറന്നുപറഞ്ഞത്. റാഷ്‌ഫോഡ്, ജാഡോൺ സാഞ്ചോ, ബുക്കായോ സാക്ക എന്നിവർക്ക് നേരെയാണ് യൂറോയിൽ തോറ്റതിന്റെ അരിശം ആരാധകർ തീർക്കുന്നത്. ഇംഗ്ലണ്ടിന്റെ മൂന്ന് താരങ്ങൾക്കെതിരെ വംശീയ വിദ്വേഷം പ്രകടിപ്പിച്ചതായ വാർത്തയാണ് യൂറോ കപ്പ് തോൽവിയേക്കാൾ ഇംഗ്ലണ്ടിന് നാണക്കേടായിരിക്കുന്നത്.
വംശീയ വിദ്വേഷം പ്രകടിപ്പിച്ചവർക്കെതിരെ നടപടിയെടുക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ അറിയിച്ചു. ഇതിനൊപ്പം ഇത്തരക്കാരെ ആരാധകരെന്ന് വിളിക്കുന്നത് ഇംഗ്ലണ്ടിന് നാണക്കേടാണെന്ന് നായകൻ ഹാരീ കെയിനും പ്രസ്താവന നടത്തി.
Comments