വാരണസി: പ്രധാനമന്ത്രി നരേന്ദ്രമോദി വാരണസിയിൽ ഉദ്ഘാടനം ചെയ്ത അന്താരാഷ്‌ട്ര സഹകരണ, കൺവെൻഷൻ സെന്റർ രുദ്രാക്ഷിന്റെ പ്രത്യേകതകൾ ഏറെയാണ്. മുൻ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ അബെ കാശിയിലെത്തിയപ്പോഴാണ് രുദ്രാക്ഷിന്റെ ആശയത്തെക്കുറിച്ച് പ്രധാനമന്ത്രി ചർച്ച നടത്തിയത്. ഇതിൽ നിന്നാണ് കാശിയുടെ വികസനപാതയിൽ നാഴികക്കല്ലായ അന്താരാഷ്‌ട്ര സഹകരണ, കൺവെൻഷൻ സെന്റർ യാഥാർത്ഥ്യമായത്.
നരേന്ദ്രമോദി തന്നെയാണ് സെന്ററിന് രുദ്രാക്ഷ് എന്ന് പേരിട്ടത്. വിജ്ഞാനത്തിന്റെ അടയാളമാക്കി മാറ്റുകയെന്ന അർത്ഥത്തിലാണ് പേര് നിർദ്ദേശിക്കപ്പെട്ടത്. കാശി ഇപ്പോൾ ഈ രുദ്രാക്ഷം അണിയുകയാണ്. കാശിയുടെ വികസനം ഇനി കൂടുതൽ തിളങ്ങും മനോഹാരിതയും വർദ്ധിക്കും സെന്റർ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു.
പുതുമയുടെ തിളക്കവും സാംസ്‌കാരിക പരിവേഷവും ഉൾക്കൊളളുന്നതാണ് രുദ്രാക്ഷ് എന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയും ജപ്പാനും തമ്മിലുള്ള ശക്തമായ ബന്ധമാണ് ഇത് വരച്ചു കാട്ടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാംസ്‌കാരിക കേന്ദ്രവും വ്യത്യസ്ത ആളുകളെ ഒന്നിപ്പിക്കുന്നതിനുള്ള മാദ്ധ്യമവുമായി കൺവെൻഷൻ സെന്റർ മാറുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയും ജപ്പാനും തമ്മിലുള്ള ശക്തമായ ബന്ധം ഈ കേന്ദ്രം കാണിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സെന്റർ നിർമ്മിക്കാൻ സഹായിച്ച ജപ്പാന്റെ ശ്രമത്തെ അദ്ദേഹം പ്രശംസിച്ചു.
അഹമ്മദാബാദിലെ സെൻ ഗാർഡൻ, വാരാണസിയിലെ രുദ്രാക്ഷ് തുടങ്ങിയ പദ്ധതികൾ ഇരുരാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുളള ബന്ധത്തിന്റെ പ്രതീകമാണെന്നും നരേന്ദ്രമോദി പറഞ്ഞു. ഇന്ത്യയുടെ ദീർഘകാലത്തെ ചരിത്രത്തിന്റെയും സമ്പന്നമായ സംസ്‌കാരത്തിന്റെയും കേന്ദ്രമാണ് വാരണാസിയെന്ന് ജപ്പാൻ പ്രധാനമന്ത്രി യോഷിഹിദെ സുഗെയും ചൂണ്ടിക്കാട്ടി.
Comments