മുംബൈ: മഹാരാഷ്‌ട്ര മുൻ ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്. 4.20 കോടിയുടെ സ്വത്തുവകകളാണ് ഇഡി കണ്ടുകെട്ടിയത്. നൂറ് കോടിയുടെ കൈക്കൂലി കേസിലാണ് ഇഡിയുടെ നടപടി. സംഭവത്തിൽ മുംബൈയിലെ പത്തോളം ബാറുടമകൾ മൂന്ന് മാസങ്ങളിലായി അനിൽ ദേശ്മുഖിന് നാല് കോടിയോളം രൂപ നൽകിയിരുന്നതായി എൻഫോഴ്‌സ്‌മെന്റ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരവും ദേശ്മുഖിനെതിരെ കേസെടുക്കുമെന്ന് ഇഡി അറിയിച്ചു. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് മൂന്ന് തവണ ദേശ്മുഖിന് നോട്ടീസ് അയച്ചിട്ടും അദ്ദേഹം ഹാജരായിരുന്നില്ല. ഇയാൾ ഒളിവിൽ കഴിയുകയാണെന്നാണ് സൂചന. ഇതിനിടെ ഭാര്യയേയും മകനേയും ഇഡി ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരുന്നു. ഇവരും ഉദ്യോഗസ്ഥർക്ക് മുന്നിൽ ഇതുവരെ ഹാജരായിട്ടില്ല. തുടർന്നാണ് കടുത്ത നടപടികളിലേക്ക് ഇഡി നീങ്ങിയത്.
അനിൽ ദേശ്മുഖിന്റെ പണമിപാടുകളെ കുറിച്ച് അന്വേഷിക്കുന്ന ഇഡി അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ഭൂമി ഇടപാടുകളും നിരീക്ഷിച്ചിരുന്നു. ഉറാനിൽ എട്ടേക്കർ സ്ഥലം നിസ്സാര വിലയ്‌ക്ക് ഒരു സ്വകാര്യ കമ്പനി വാങ്ങിയതിനെ കുറിച്ചാണ് പ്രധാനമായും അന്വേഷിക്കുന്നത്.ദേശ്മുഖിന്റെ കുടുംബം നാഗ്പൂരിൽ നടത്തിയ നിരവധി ഭൂമി ഇടപാടുകളെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.
സംസ്ഥാനത്തെ ബാറുകളിൽ നിന്ന് മാസം 100 കോടി രൂപ പിരിച്ച് നൽകാൻ ദേശ്മുഖ് ആവശ്യപ്പെട്ടെന്ന മുൻ മുംബൈ പോലീസ് കമ്മീഷണർ പരംബീർ സിംഗിന്റെ ആരോപണം മഹാരാഷ്‌ട്ര സർക്കാരിനെ ഏറെ പ്രതിസന്ധിയിലാക്കിയിരുന്നു. പിന്നാലെയുള്ള സമ്മർദ്ദത്തെ തുടർന്നാണ് ആഭ്യന്തരമന്ത്രി സ്ഥാനത്ത് നിന്നും ദേശ്മുഖ് രാജിവെച്ചത്.
മുകേഷ് അംബാനിയുടെ വസതിയ്‌ക്ക് സമീപം സ്‌ഫോടക വസ്തുക്കൾ നിറച്ച കാർ കണ്ടെത്തിയ സംഭവത്തിൽ പരംബീർ സിംഗിനെ അന്വേഷണ സംഘത്തിൽ നിന്നും മാറ്റിയിരുന്നു. തുടർന്നാണ് ആഭ്യന്തരമന്ത്രിയ്‌ക്കെതിരെ പരംബീർ സിംഗ് ഗുരുതര ആരോപണവുമായി എത്തിയത്. കേസിൽ സസ്‌പെൻഷനിലായ ക്രൈംബ്രാഞ്ച് ഇൻസ്‌പെക്ടർ സച്ചിൻ വാസെയെ ഉപയോഗിച്ച് മുംബൈയിലെ ബാറുകളിൽ നിന്നായി എല്ലാമാസവും 100 കോടി രൂപ കൈക്കലാക്കാൻ ദേശ്മുഖ് ശ്രമിച്ചുവെന്നാണ് പരംബീർ സിംഗ് വെളിപ്പെടുത്തിയത്.















