ആഭരണങ്ങൾ ഇടുന്നതിന് വേണ്ടി ശരീരഭാഗത്ത് തുളകളിടുന്നത് നാം കാണാറുണ്ട്. കാതിലും മൂക്കിലും പുരികത്തിലുമൊക്കെ ഇങ്ങനെ ആഭരണങ്ങൾ ധരിക്കുന്നതാണ് സാധാരണയായി കാണുന്നത്. എന്നാൽ മുഖത്ത് 14 തുളകളിട്ടാൽ എന്ത് സംഭവിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ? മൂക്കിലും ചിറിയിലും കവിളിലുമെല്ലാം തുളകളിട്ട് ഗിന്നസ് റെക്കോർഡിൽ ഇടം പിടിച്ചിരിക്കുന്ന ഒറു യുവാവിന്റെ ചിത്രങ്ങളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. യുകെ ബെഡ്ഫോർഡ് സ്വദേശി ജെയിംസ് ഗോസാണ് ഇത്തരത്തിൽ ലോക റെക്കോർഡ് സ്വന്തമാക്കിയിരിക്കുന്നത്.
മുഖത്തിന്റെ പലയിടങ്ങളിലായി തുളകൾ ഉണ്ടാക്കുന്ന ഈ പരിപാടിയെ ഫെയ്സ് ടണലിംഗ് എന്നാണ് വിളിക്കുന്നത്. മുഖത്ത് 11 തുളകളുള്ള ജർമനിക്കാരൻ ജോയൽ മിഗ്ലറുടെ റെക്കോർഡാണ് ജെയിംസ് മറികടന്നത്. മൂന്നു മില്ലിമീറ്ററിനും 18 മില്ലിമീറ്ററിനും ഇടയിൽ വ്യാസമുള്ള 14 തുളകളാണ് ജെയിംസ് തന്റെ മുഖത്ത് ഉണ്ടാക്കിയിരിക്കുന്നത്. ഇതിൽ കവിളിലെ തുളയാണ് ഏറ്റവും വലുത്. നാക്ക് പുറത്തേക്ക് തള്ളാവുന്ന തരത്തിലാണ് കവിളിലുള്ള തുള.
പതിമൂന്നാം വയസിൽ ഇഷ്ടം തോന്നിയ പെൺകുട്ടിയുടെ ആഗ്രഹപ്രകാരമായിരുന്നു ജെയിംസ് തന്റെ ശരീരത്തിൽ ആദ്യ തുള ഇടുന്നത്. കാതിലായിരുന്നു ആദ്യത്തെ കുത്ത്. 15–ാം വയസിൽ കവിളുകളിൽ തുളയിട്ടു. ഒരു തുളയിട്ട് കഴിഞ്ഞാൽ പിന്നെ അത് വലുതാക്കാനാണ് ജെയിംസിന്റെ ശ്രമമെന്ന് അദ്ദേഹത്തോട് അടുത്ത് നിൽക്കുന്നവർ പറയുന്നു. അത്തരത്തിൽ കാതിലെ തുള വലുതാക്കാൻ ശ്രമിക്കുന്നതിനിടെ ആഭരണം കാതിൽ ഉടക്കുകയും കാത് തന്നെ പിളർന്നു പോയ അവസ്ഥ ഉണ്ടാകുകയും ചെയ്തുവെന്നും എങ്കിലും ഫെയ്സ് ടണലിംഗ് അദ്ദേഹം തുടർന്നുവെന്നും ജെയിംസിന്റെ സുഹൃത്തുക്കൾ പറയുന്നു.
ഗിന്നസ് റെക്കോർഡിൽ ഇടം നേടിയെങ്കിലും തന്റെ പാഷനായ ഫെയ്സ് ടണലിംഗ് തുടരാനാണ് ജെയിംസിന്റെ തീരുമാനം. മുഖത്ത് ഇനിയും കൂടുതൽ തുളകൾ ഇടാൻ അദ്ദേഹം പദ്ധതിയിടുന്നുണ്ട്.
Comments