ന്യൂഡൽഹി: സുപ്രീം കോടിയിലെ പ്രവർത്തനങ്ങൾ ഉടൻ തന്നെ ജനങ്ങൾക്ക് തത്സമയം കാണാൻ കഴിയുമെന്ന് ചീഫ് ജസ്റ്റിസ് എൻ.വി രമണ. ലൈവ് സ്ട്രീമിങ്ങിനുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞുവെന്ന് അദ്ദേഹം അറിയിച്ചു. ഗുജറാത്ത് ഹൈക്കോടതി പ്രവർത്തനങ്ങൾ തത്സമയം കാണുന്നതിനുള്ള സംവിധാനം വെർച്വലായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിൽ കോടതിയുമായി സംബന്ധിച്ച വിവരങ്ങൾ ജനങ്ങൾ അറിയുന്നത് മാദ്ധ്യമങ്ങളിലൂടെയാണ്. പലപ്പോഴും കോടതിയുടെ നിരീക്ഷണങ്ങൾ ദുർവ്യാഖ്യാനം ചെയ്യപ്പെടുന്നു. ജനങ്ങൾക്ക് കോടതി നടപടികൾ നേരിട്ട് കാണാൻ സാധിക്കാത്തതാണ് ഇതിന് കാരണം. കോടതി നടപടികളുടെ തത്സമയ സംപ്രേഷണം സുതാര്യത വർദ്ധിപ്പിക്കമെന്ന് എൻവി രമണ പറഞ്ഞു.
തത്സമയം കാണാൻ സാധിക്കുന്ന സംവിധാനം ഉറപ്പാക്കിയാൽ പലപ്രശ്‌നങ്ങളും ഒഴിവാക്കാൻ കഴിയുമെന്നും അദ്ദേഹം വിലയിരുത്തി. എന്നാൽ അതീവ ജാഗ്രതയോടെ വേണം പദ്ധതി നടപ്പാക്കാനെന്നും ജസ്റ്റിസ് രമണ നിർദ്ദേശിച്ചു. ന്യായാധിപന്മാരെ സമ്മർദ്ദത്തിലാക്കാനും സാദ്ധ്യതയുണ്ട്. അതേസമയം അഭിഭാഷകർ കക്ഷികളുടെ താത്പര്യം സംരക്ഷിക്കുന്നതിന് കൂടുതൽ പ്രാധാന്യം നൽകുന്ന സ്ഥിതിവിശേഷം ഇതുമൂലം ഉണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഭരണഘടനാപരമായി പ്രാധാന്യമുള്ള കേസുകളിൽ കോടതിയുടെ നടപടികൾ തത്സമയം സംപ്രേഷണം ചെയ്യണമെന്ന് സുപ്രീം കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്, ഗുജറാത്ത് ഹൈക്കോടതി ജസ്റ്റിസ് എം ആർ ഷാ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
Comments