ടോക്യോ: ടോക്യോ ഒളിംപിക്‌സിന് തിരി തെളിയാൻ ഇനി ദിവസങ്ങൾ മാത്രം അവശേഷിക്കേ ആശങ്ക പടർത്തി ഒളിംപിക് വില്ലേജിലെ കൊറോണ വ്യാപനം. രണ്ട് കായികതാരങ്ങൾക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചുവെന്ന് റിപ്പോർട്ടുകൾ. കൊറോണ സ്ഥിരീകരിച്ച അത്‌ലറ്റുകളുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
കഴിഞ്ഞ ദിവസമാണ് ഒളിംപിക് വില്ലേജിലെ ആദ്യ കൊറോണ കേസ് റിപ്പോർട്ട് ചെയ്തത്. ഒഫീഷ്യലിനാണ് രോഗം സ്ഥിരീകരിച്ചത്. എന്നാൽ ആദ്യ കൊറോണ കേസ് റിപ്പോർട്ട് ചെയ്ത് ഒരു ദിവസം പിന്നിടുമ്പോൾ രണ്ട് കായിക താരങ്ങൾക്ക് കൂടി കൊറോണ പോസിറ്റീവായിരിക്കുന്നു എന്നത് ആശങ്ക കൂട്ടുന്നു.
കൊറോണ പ്രതിരോധത്തിനായി എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്താൽ സ്വീകരിക്കേണ്ട നടപടിയെ കുറിച്ച് വ്യക്തമായ പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ടെന്നുമാണ് സംഘാടകർ പറയുന്നത്. ഈ മാസം 23നാണ് ഒളിംപിക്‌സിന് തുടക്കം കുറിയ്‌ക്കുന്നത്.
ടോക്യോയിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടയിലാണ് ഒളിംപിക്‌സ് നടക്കുന്നത്. കാണികൾക്ക് പ്രവേശനമില്ല. 228 അംഗ ഇന്ത്യൻ സംഘമാണ് ടോക്യോ ഒളിംപിക്‌സിന്റെ ഭാഗമാവുന്നത്. ഇവരിൽ 119 കായികതാരങ്ങളും 109 ഒഫീഷ്യൽസും ഉൾപ്പെട്ടിരിക്കുന്നു.















