കൊളംബോ: ഇന്ത്യ-ശ്രീലങ്ക രണ്ടാം ഏകദിനം ഇന്ന്. ആദ്യ ഏകദിനത്തിൽ ശ്രീലങ്കയെ ഏഴു വിക്കറ്റിനാണ് ഇന്ത്യൻ നിര തോൽപ്പിച്ചത്. ശ്രീലങ്കയുടെ മുൻനിര ടീമിനെ അനായാസമാണ് ഇന്ത്യ മറികടന്നത്. ഇന്ത്യൻ യുവനിരയുടെ ആക്രമണശൈലിയാണ് ശ്രീലങ്കയുടെ മുന്നിലെ വെല്ലുവിളി.
ബാറ്റിംഗിൽ മുന്നിൽ നിന്ന് നയിക്കുന്ന നായകൻ ശിഖർ ധവാനാണ് ടീമിന്റെ കരുത്ത്. ഫീൽഡിലും സഹതാരങ്ങളിൽ സമ്മർദ്ദമുണ്ടാക്കാത്ത ധവാന്റെ ശൈലി താരങ്ങൾക്ക് ഏറെ ആത്മവിശ്വാസമാണ് നൽകുന്നത്. ആദ്യമായി പരിശീലക കുപ്പായം ടീമിനായി ഏറ്റെടുത്ത ദ്രാവിഡിന്റെ സാന്നിദ്ധ്യവും യുവനിരയ്‌ക്ക് വലിയ പ്രചോദനമാണ്.
വ്യത്യസ്ത ബൗളിംഗ് കോമ്പിനേഷനുകൾ പരീക്ഷിച്ചാണ് ആദ്യ ഏകദിനത്തിൽ ശ്രീലങ്കയെ ഇന്ത്യ നേരിട്ടത്. എന്നാൽ അവസാന ഓവറുകളിൽ റൺസ് വിട്ടുകൊടുത്ത ഭുവനേശ്വർ കുമാറും ഹാർദ്ദിക് പാണ്ഡ്യയും രണ്ടാം ഏകദിനത്തിൽ ശ്രദ്ധിക്കേണ്ടിവരും. പത്ത് ഓവർ ഏറിഞ്ഞ് മുപ്പതിൽ താഴെ റൺസ് മാത്രം വിട്ടുകൊടുത്ത ക്രുനാൽ പാണ്ഡ്യ താൻ മികച്ച ഓൾ റൗണ്ടറാണെന്ന് ഒരിക്കൽകൂടി തെളിയിച്ചു.
ബാറ്റിംഗിൽ ശിഖറിനൊപ്പം കസറിയ പൃഥ്വി ഷാ ഇന്ത്യയുടെ തുറുപ്പുചീട്ടാണ്. ഇഷൻ കിഷന്റെ വിസ്‌ഫോടന ബാറ്റിംഗാണ് ശ്രീലങ്കയെ തകർത്തുകളഞ്ഞത്. അരങ്ങേറ്റത്തിൽ അർദ്ധ സെഞ്ച്വറി നേടിയ ഇഷൻ കിഷൻ രണ്ടാം ഏകദിനത്തിലും പ്രതീക്ഷ നൽകുന്നു. വമ്പൻ സ്‌കോർ കണ്ടെത്താനാകുന്ന മനീഷ് പാണ്ഡെ സ്ഥിരത കാണിച്ചാൽ ഇന്ത്യക്ക് ഏതു സ്‌കോറും നിസ്സാരമാകും. മുൻ നിരയുടെ കുറവ് നികത്താൻ മദ്ധ്യനിരയിൽ സൂര്യകുമാർ യാദവുള്ളതും ഇന്ത്യയുടെ ബാറ്റിംഗ് കരുത്ത് കൂട്ടുന്നു. ഹാർദ്ദിക് -ക്രുനാൽ പാണ്ഡ്യ സഹോദരന്മാരും ഏതു സ്കോറും മറികടക്കുന്നവരാണെന്നതും ശ്രീലങ്കയ്‌ക്ക് വെല്ലുവിളിയാണ്.
Comments