കൊച്ചി: ട്രാൻസ്ജെൻഡർ അനന്യ കുമാരി അലക്സിന്റെ ആത്മഹത്യയിൽ പ്രതിഷേധിച്ച് റെനെ മെഡിസിറ്റിയ്ക്ക് മുന്നിൽ ട്രാൻസ്ജെൻഡർ കൂട്ടായ്മയുടെ പ്രതിഷേധം. കുറ്റക്കാരനായ ഡോക്ടറെ സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. അനന്യ കൃത്യമായ വ്യക്തി ശുചിത്വം പാലിച്ചില്ലെന്ന ആശുപത്രിയുടെ ആരോപണം അംഗീകരിക്കാൻ കഴിയില്ല. നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് ട്രാൻസ് ജെൻഡർ കൂട്ടായ്മ അറിയിച്ചു.
അനന്യയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് സുഹൃത്തുക്കൾ ആരോപിച്ചു. പലാരിവട്ടം പോലീസ് സ്റ്റേഷനിൽ സംഭവത്തിൽ അനന്യ പരാതി നൽകിയിരുന്നു. സർജറികൾ നടക്കുമ്പോൾ പ്രോട്ടോക്കോളുകൾ കൃത്യമായി പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പാക്കണം. എന്നാൽ ഇവിടെ നിന്നും ഇത്തരത്തിലൊരു കൗൺസിലിങ്ങും ലഭിച്ചില്ലെന്ന് അനന്യ പറഞ്ഞിരുന്നതായും സുഹൃത്തുക്കൾ ആരോപിച്ചു.
കേരളത്തിലെ ട്രാൻസ്ജെൻഡർ വിഭാഗത്തെ ഒന്നടങ്കം ആക്ഷേപിക്കുന്ന പ്രസ്താവനയാണ് ആശുപത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. ആശുപത്രിയുടെ വാദങ്ങൾ അംഗീകരിക്കാൻ കഴിയുന്ന കാര്യമല്ല. അനന്യയ്ക്ക് നീതി ലഭിക്കും വരെ ആശുപത്രിയ്ക്കെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് കൂട്ടായ്മ അറിയിച്ചു.
കേരളത്തിലെ ആദ്യത്തെ ട്രാൻസ് ജെൻഡർ ആർജെയും ആക്ടിവിസ്റ്റുമായ അനന്യ കുമാരി അലക്സിനെ ഇന്നലെയാണ് കൊച്ചിയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ലിംഗമാറ്റ ശസ്ത്രക്രിയയിൽ സംഭവിച്ച പിഴവ് മൂലം ഏറെ നാളായി ബുദ്ധിമുട്ട് അനുഭവിക്കുന്നതായി അനന്യ വെളിപ്പെടുത്തിയിരുന്നു. ആശുപത്രിയിലെ ഡോക്ടർക്കെതിരെ കഴിഞ്ഞയാഴ്ച അനന്യ പരാതിയും നൽകിയിരുന്നു. പിന്നാലെയാണ് അനന്യയെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി അടിയന്തിര റിപ്പോർട്ട് സമർപ്പിക്കാൻ സാമൂഹിക നീതി വകുപ്പ് സെക്രട്ടറിയെ മന്ത്രി ആർ. ബിന്ദു ചുമതലപ്പെടുത്തിയിട്ടുണ്ട്.
Comments