കൊല്ലം: ഫോൺ കോൾ വിവാദത്തിൽ മന്ത്രി എകെ ശശീന്ദ്രനെതിരെ ഗവർണർക്ക് പരാതി നൽകുമെന്ന് കുണ്ടറയിലെ പെൺകുട്ടി. എത്ര സ്വാധീനിക്കാൻ ശ്രമിച്ചാലും പരാതിയിൽ നിന്നും പിന്മാറില്ലെന്ന് പെൺകുട്ടി അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചത് പച്ചക്കള്ളമാണ്. അദ്ദേഹം കണ്ണടച്ച് മന്ത്രിയ്ക്ക് പിന്തുണ നൽകുകയാണെന്നും പെൺകുട്ടി പറഞ്ഞു.
കേസ് തീർക്കണമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞതിൽ ഭീഷണിയുടെ സ്വരമുണ്ട്. പാർട്ടി പ്രശ്നം ചർച്ച ചെയ്യാനല്ല എ.കെ ശശീന്ദ്രൻ വിളിച്ചത്. പിണറായി വിജയൻ കണ്ണടച്ച് ഇരുട്ടാക്കുകയാണെന്നും യുവതി ആരോപിച്ചു.
സംഭവത്തിൽ മൊഴി രേഖപ്പെടുത്താൻ പോലീസ് ഇന്നലെ എത്തിയത് തന്നെ അറിയിക്കാതെയാണ്. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് 48 മണിക്കൂർ കഴിഞ്ഞിട്ടും കേസിൽ തന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടില്ല. അന്വേഷണത്തിന് സഹകരിക്കുന്നില്ലെന്ന പോലീസിന്റെ ആരോപണം പൂർണമായും തെറ്റാണ്. പ്രതിയ്ക്കൊപ്പം നിന്ന് പോലീസ് അധിക്ഷേപിക്കുകയാണ് ഉണ്ടായതെന്നും പെൺകുട്ടി പറഞ്ഞു.
അതേസമയം ഇന്ന് നിയമസഭയിൽ മന്ത്രിയെ പൂർണമായും ന്യായീകരിച്ചാണ് മുഖ്യമന്ത്രി സംസാരിച്ചത്. മന്ത്രി ഒരുതരത്തിലും തെറ്റ് ചെയ്തിട്ടില്ലെന്നും പാർട്ടിക്കാർ തമ്മിലുള്ള പ്രശ്നത്തിലാണ് ഇടപെട്ടതെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. സംഭവത്തിൽ അടിയന്തിര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നൽകിയിരുന്നു. ഇതിന് അനുമതി നൽകാത്തതിനെ തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്നു ഇറങ്ങിപ്പോയി.
Comments