തിരുവനന്തപുരം : കുണ്ടറയിലെ സ്ത്രീപീഡന പരാതി ഒതുക്കിത്തീർക്കാൻ മന്ത്രി എകെ ശശീന്ദ്രൻ ഇടപെട്ട സംഭവത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാം ചീറ്റിപ്പോയില്ലേ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു പിണറായി വിജയൻ.
‘അതെല്ലാം ചീറ്റിപ്പോയില്ലേ. അസംബ്ലിയിലെ കാര്യങ്ങൾ നിങ്ങൾ എല്ലാവരും കേട്ടതല്ലേ. എല്ലാ ചീറ്റിപ്പോയില്ലേ’ എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
എൻസിപി നേതാവിനെതിരെയുള്ള പീഡന പരാതിയിൽ ഇടപെട്ട മന്ത്രി എകെ ശശീന്ദ്രൻ പാർട്ടികൾ തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുക മാത്രമാണ് ചെയ്തത് എന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. പീഡന പരാതി നൽകിയ യുവതിയുടെ പിതാവിനെ വിളിച്ച് സംഭവം ‘നല്ലരീതിയിൽ ഒതുക്കിത്തീർക്കണം’ എന്ന് പറയുന്ന മന്ത്രിയുടെ ഫോൺ സംഭാഷണം ഉൾപ്പെടെ പുറത്ത് വന്നിരുന്നു. ഇതിനെതിരെ ബിജെപിയും കോൺഗ്രസും ഉൾപ്പെടെ നിരവധി രാഷ്ട്രീയ പാർട്ടികൾ രംഗത്തെത്തുകയുമുണ്ടായി.
സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രി എകെ ശശീന്ദ്രൻ രാജിവെയ്ക്കണം എന്ന് ആവശ്യപ്പെട്ടാണ് രാഷ്ട്രീയ നേതാക്കൾ പ്രതിഷേധം നടത്തിയത്. എന്നാൽ സ്ത്രീവിരുദ്ധത പ്രവർത്തിച്ച മന്ത്രി എകെ ശശീന്ദ്രനെ മുഖ്യമന്ത്രി ന്യായീകരിക്കുകയായിരുന്നു. എകെ ശശീന്ദ്രൻ രാജിവെയ്ക്കേണ്ട ആവശ്യമില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
Comments