കാബൂൾ: താലിബാൻ അഫ്ഗാനിലെ ക്രൂരതകൾ തുടരുന്നു. മാലിസ്താൻ ജില്ലയിലെ ആക്രമണത്തിൽ സാധാരണക്കാരായ 43 പേരെ താലിബാൻ ഭീകരർ കൊന്നൊടുക്കിയെന്നാണ് റിപ്പോർട്ട്. താലിബാന്റെ ആക്രമണം ഉടൻ നിർത്തണമെന്ന് ഐക്യരാഷ്‌ട്രസഭ മുന്നറിയിപ്പ് നൽകി. ഇതുവരെ താലിബാൻ സാധാരണക്കാർക്ക് നേരെ നടത്തിയ ആക്രമണങ്ങൾ എണ്ണിപ്പറഞ്ഞുകൊണ്ടാണ് ഐക്യരാഷ്‌ട്രസഭയുടെ പ്രതികരണം. 2020 നു ശേഷം 1659 പേരെ താലിബാൻ വധിച്ചതായാണ് കണക്ക്. 3254 പേർക്ക് സാരമായ പരിക്കുകളേറ്റു.
താലിബാൻ ഭീകരർ മാലിസ്താൻ ജില്ലയിൽ കൊന്നൊടുക്കിയത് യുദ്ധവുമായി യാതൊരു ബന്ധമില്ലാത്തവരെയാണ്. ജനവാസ മേഖലകളിൽ കടന്നുകയറി വീടുകൾ കൊള്ളയടിച്ചാണ് താലിബാൻ അക്രമം തുടരുന്നത്. കൊള്ളയടിക്കുന്ന വീടുകൾ അക്രമികൾ തീവെച്ചു നശിപ്പിക്കുന്ന തികച്ചും നിഷ്ഠൂരമായ അക്രമമാണ് നടത്തുന്നതെന്നും മനുഷ്യാവകാശ പ്രവർത്തകനായ മിനാ നദേരി പറഞ്ഞു.
കഴിഞ്ഞയാഴ്ച 100പേരെ കൊന്ന വാർത്തയ്‌ക്ക് പിന്നാലെയാണ് താലിബാൻ മാലിസ്താനിൽ ക്രൂരത ആവർത്തിക്കുന്നത്. ഭരണകൂടത്തിന് പിന്തുണ നൽകുന്നവരെ തിരഞ്ഞു പിടിച്ചുവകവരുത്തുന്ന കൊടുംഭീകരതയാണ് താലിബാൻ നടത്തുന്നതെന്ന് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Comments