ടോക്കിയോ: ഒളിമ്പിക്‌സിൽ ഓസ്‌ട്രേലിയയെ അട്ടിമറിച്ച ഇന്ത്യൻ വനിതാ ഹോക്കി ടീമിന്റെ കരുത്തായി ഗോൾകീപ്പർ സവിതാ പൂനിയ. സവിത നടത്തിയ ചെറുത്തു നിൽപ്പുകളാണ് സമൂഹമാദ്ധ്യമങ്ങളിൽ ആരാധകരുടെ പ്രശംസ നേടുന്നത്. സവിതയെ വൻമതിലെന്നാണ് ആരാധകർ വിശേഷിപ്പിച്ചത്. ഇന്ത്യക്ക് ഒളിമ്പിക്‌സ് ചരിത്രത്തിൽ ആദ്യ സ്വർണ്ണം നേടിത്തന്ന അഭിനവ് ബിന്ദ്ര, എം.പി നവീൻ ജിൻഡാൽ അടക്കം നിരവധിപേരാണ് താരങ്ങളെ പ്രശംസിച്ചു രംഗത്തെത്തിയത്. ഇന്നലെ ശ്രീജേഷ് ഇന്ന് സവിത എന്നാണ് പുരുഷ-വനിതാ ഹോക്കി ടീം ഗോൾകീപ്പർമാരുടെ പരിശ്രമത്തെ അഭിനന്ദിച്ച് പോസ്റ്റുകൾ നിറയുന്നത്.
ഏക ഗോളിനാണ് ഇന്ത്യ ക്വാർട്ടർ പോരാട്ടം ജയിച്ചത്. മത്സരത്തിൽ ഓസ്‌ട്രേലിയൻ നിര നടത്തിയ 9 നിർണ്ണായക മുന്നേറ്റങ്ങളും ഇന്ത്യ നിഷ്പ്രഭമാക്കി. സവിതയുടെ തികഞ്ഞ മനസ്സാന്നിദ്ധ്യം കൊണ്ടു മാത്രമാണ് ഓസീസിന് ഗോളടിക്കാനാകാതെ പോയത്.
ഒളിമ്പിക്‌സ് ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യൻ വനിതകൾ സെമിഫൈനൽ കാണുന്നത്. ലോക രണ്ടാം നമ്പറായ ഓസ്‌ട്രേലിയയെയാണ് ഇന്ത്യ അട്ടിമറിച്ചെന്നത് വിജയത്തിന് പത്തരമാറ്റ് തിളക്കം കൂട്ടുന്നു. 22-ാം മിനിറ്റിലെ ഗുർജീത് കൗറിന്റെ ഷോട്ട് വലയിൽ കയറിയശേഷം ഒരു തവണപോലും ഇന്ത്യൻ പെൺപട ആക്രമണ ശൈലി ഉപേക്ഷിച്ചില്ല. കുതിച്ചെത്തിയ ഓസീസ് നിരയെ എല്ലാ അർത്ഥത്തിലും പ്രതിരോധിക്കാനും ഇന്ത്യൻ വനിതകൾക്കായി.















