കൊച്ചി : കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയ അശാസ്ത്രീയ ലോക്ഡൗൺ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികൾ സമർപ്പിച്ച ഹർജി ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും. ഇളവുകൾ സംബന്ധിച്ച് തീരുമാനമെടുക്കാൻ ബുധനാഴ്ച സർക്കാർ അവലോകന യോഗം ചേരുന്ന പശ്ചാത്തലത്തിലാണ് നടപടി. സർക്കാർ തീരുമാനം അറിഞ്ഞതിന് ശേഷം ഹർജി പരിഗണിക്കാമെന്ന് കോടതി അഭിപ്രായപ്പെട്ടു.
സംസ്ഥാനത്തെ ലോക്ഡൗൺ അശാസ്ത്രീയമാണെന്നും, പിൻവലിച്ച് മുഴുവൻ കടകളും തുറക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് വ്യാപാരി വ്യവസായി ഏപോകന സമിതി ഹൈക്കോടതിയിൽ ഹർജി നൽകിയത്. എന്നാൽ ബുധനാഴ്ചത്തെ അവലോകന യോഗത്തിൽ കടകൾ തുറക്കുന്നതുൾപ്പെടെ കൂടുതൽ ഇളവുകൾ നൽകാനാണ് സർക്കാർ ആലോചന. ഈ സാഹചര്യത്തിലാണ് ഹർജി വെള്ളിയാഴ്ച പരിഗണിക്കാമെന്ന് കോടതി അറിയിച്ചത്. അവലോകന യോഗത്തിൽ സർക്കാർ കൈക്കൊള്ളുന്ന തീരുമാനങ്ങളിൽ അതൃപ്തിയുണ്ടെങ്കിൽ അറിയിക്കാമെന്നും വ്യാപാരികളോട് കോടതി പറഞ്ഞു.
കേരളത്തിൽ തുടരുന്ന ലോക്ഡൗൺ അശാസ്ത്രീയമാണെന്നാണ് വിദഗ്ധരുൾപ്പെടെ അഭിപ്രായപ്പെടുന്നത്. കൊറോണ പ്രതിദിന രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വർദ്ധനവ് ഇതിന് തെളിവാണ്. ഈ സാഹചര്യത്തിൽ ഇളവുകൾ നൽകിക്കൊണ്ട് പ്രതിരോധ പ്രവർത്തനങ്ങളിൽ മാറ്റംവരുത്താനാണ് സർക്കാർ തീരുമാനം.
അതേസമയം ഈ മാസം ഒൻപതു മുതൽ മുഴുവൻ കടകളും തുറക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്. പ്രശ്നപരിഹാരത്തിനായി സംസ്ഥാന സർക്കാരിന് ആവശ്യത്തിന് സമയം നൽകി. എന്നാൽ ഒന്നും നടന്നില്ല. പരിഹാരമെന്ന നിലയിൽ സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജും അശാസ്ത്രീയമാണെന്നും വ്യാപാരികൾ വ്യക്തമാക്കുന്നു.
Comments