മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന പല രോഗങ്ങളും നമുക്ക് അറിയം. എലിപ്പനി, പക്ഷിപ്പനി, നിപ എന്തിനേറെ പറയുന്നു ലോകത്താകമാനം പടർന്നുപിടിച്ച കൊറോണ വൈറസ് പോലും മൃഗങ്ങളിൽ നിന്നാണെന്ന് പറയപ്പെടുന്നു. അത്തരത്തിൽ കുഷ്ഠരോഗവും മൃഗങ്ങളിൽ നിന്ന് പടർന്നിരിക്കാമെന്ന് കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രലോകം.
മധ്യകാലഘട്ടത്തിൽ മനുഷ്യരിൽ പടർന്നു പിടിച്ചിരുന്ന രോഗമായിരുന്നു കുഷ്ഠം. ഇത് ചുവന്ന അണ്ണാൻന്മാരിൽ നിന്നായിരിക്കാം പടർന്നിരുന്നതെന്ന നിഗമനത്തിൽ എത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ. യുകെയിലെ വിൻചെസ്റ്റർ പുരാവസ്തു ഗവേഷക കേന്ദ്രത്തിലുള്ള ചുവന്ന അണ്ണാന്മാരുടെ അസ്ഥികളിൽ നടത്തിയ പഠനത്തിലാണ് കുഷ്ഠരോഗവുമായി ബന്ധപ്പെട്ട ബാക്ടീരിയകളുടെ സാന്നിധ്യം ഗവേഷകർ കണ്ടെത്തിയത്.
70 വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളെ പിടിച്ചു കുലുക്കിയ രോഗമായിരുന്നു കുഷ്ഠം. ലോകത്തിന്റെ പല ഭാഗങ്ങളിലും ഈ രോഗം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ചർമ്മം, നാഡീ-ഞരമ്പുകൾ എന്നിവയെ ബാധിക്കുന്ന രോഗമാണിത്. യുകെയിൽ നിലവിലുള്ള ചുവന്ന അണ്ണാന്മാരിൽ കുഷ്ഠ രോഗത്തിന്റെ ബാക്ടീരിയകൾ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇത് മധ്യകാലഘട്ടത്തെ അണ്ണാന്മാരിൽ കണ്ടെത്തിയ ബാക്ടീരിയകളിൽ നിന്ന് വ്യത്യസ്തമായിരുന്നു. അതിനാൽ ആധുനിക അണ്ണാൻമാരിൽ നിന്ന് രോഗം പടർന്നു പിടിക്കാനുള്ള സാധ്യത കുറവാണെന്നും ശാസ്ത്രജ്ഞർ പറയുന്നു.
മധ്യകാലഘട്ടത്തിൽ വലിയ ചുവന്ന അണ്ണാന്മാരുടെ രോമങ്ങൾ വസ്ത്രം നിർമിക്കുന്നതിനായി ഉപയോഗിച്ചിരിക്കുന്നു. ചില വീടുകളിൽ ഇവയെ വളർത്തുകയും ചെയ്തിരുന്നു. അതിനാൽ ഇവയിൽ കണ്ടെത്തിയ ബാക്ടീരിയകൾ മനുഷ്യരിലേക്ക് പടരാനുള്ള സാധ്യത വളരെയധികമാണെന്നാണ് ഗവേഷകർ പറയുന്നത്. ഏഷ്യ, സൗത്ത് അമേരിക്ക, ആഫ്രിക്ക തുടങ്ങിയ ഭൂഖണ്ഡങ്ങളിലെ പല സ്ഥങ്ങളിലും ഈ രോഗം ഇപ്പോഴും നിലനിൽക്കുന്നുണ്ട്.