ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പരയ്‌ക്ക് ഇന്ന് തുടക്കം. നോട്ടിംഗ്ഹാമിലാണ് ആദ്യ ടെസ്റ്റ് നടക്കുന്നത്. ഇന്ത്യൻ സമയം ഉച്ചയ്‌ക്ക 3 മണിക്ക് മത്സരം ആരംഭിക്കും. പേസർമാരെ തുണയ്‌ക്കുന്ന പിച്ചാണ് നേട്ടിംഗ്ഹാമിൽ തയ്യാറാക്കിയിരിക്കുന്നത്. അഞ്ചു ടെസ്റ്റുകളാണ് പരമ്പരയിൽ ഉള്ളത്. ഓവൽ, മാഞ്ചസ്റ്റർ, ലീഡ്‌സ്, ലണ്ടൻ എന്നിവിടങ്ങളിലാണ് മറ്റ് മത്സരങ്ങൾ നടക്കുന്നത്.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ന്യൂസിലാന്റിനോട് തോറ്റ ശേഷമാണ് ടീം ഇന്ത്യ രണ്ടു മാസം നീണ്ടു നിൽക്കുന്ന ടെസ്റ്റ് പരമ്പരയ്‌ക്ക് ഇറങ്ങുന്നത്. ഐ.സി.സി ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി പുതിയ സീസണിലെ ആദ്യ ടെസ്റ്റ് പരമ്പരയാണ് ഇന്ന് ആരംഭിക്കുന്നത്. പരിക്കുകളാണ് തുടക്കത്തിലെ ഇന്ത്യയെ അലട്ടുന്നത്. രണ്ട് മുൻനിര ബാറ്റ്‌സ്മാൻമാർക്കാണ് പരിക്ക് തടസ്സമായത്. ഓപ്പണറായി ഇറങ്ങേണ്ട ശുഭ്മാൻ ഗില്ലിനും മായങ്ക് അഗർവാളിനും പരിശീലനത്തിനിടെയാണ് പരിക്കേറ്റത്.
ഓപ്പണർമാരിൽ രോഹിത് ശർമ്മക്കൊപ്പം കെ.എൽ.രാഹുലിനെ തീരുമാനിച്ചിട്ടുണ്ട്. പേസ് ബൗളിംഗിനെ തുണയ്‌ക്കുന്ന പിച്ചിൽ രോഹിത് ശർമ്മ സ്വിംഗ് ബൗളിംഗിനെ നേരിടുന്നതിൽ വിജയിച്ചാൽ മികച്ച സ്‌കോർ കണ്ടെത്താൻ ഇന്ത്യക്കാകും. മൂന്നാം സ്ഥാനത്ത് തേജേശ്വർ പൂജാര സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. നായകൻ വിരാട് കോഹ്ലിയുടെ റൺ ക്ഷാമം തീർക്കാൻ ഈ പരമ്പരയ്‌ക്കാകുമോ എന്നും കാത്തിരിക്കണം. രാജ്യാന്തര തലത്തിൽ രണ്ടു വർഷത്തിനിടെ ഒരു സെഞ്ച്വറി പോലും വിരാട് നേടിയിട്ടില്ല.
മധ്യനിരയിൽ അജിങ്ക്യാ രഹാനേയും ഋഷഭ് പന്തുമാണ് ഇന്ത്യൻ കരുത്ത്. റൺസ് കണ്ടെത്താൻ വിഷമിക്കുന്ന രഹാനേയ്‌ക്ക് വിമർശനങ്ങളുടെ മുനയൊടിക്കാൻ നല്ല അവസരമാണ്. ഏകദിന ശൈലിയിൽ ബാറ്റ് വീശാതെ ഉറച്ചുനിന്നു പൊരുതാനായാൽ ഋഷഭ് പന്തിന് ഓസ്‌ട്രേലിയക്കെതിരെ നടത്തിയ പ്രകടനം ആവർത്തിക്കാനും സാധിക്കും. ബാറ്റിംഗ് കരുത്തുകൂട്ടാനാണ് രവീന്ദ്ര ജഡേജയെ ഉൾപ്പെടുത്തിയത്. അശ്വിനാണ് സ്പിൻ ബൗളിംഗിന് നേതൃത്വം കൊടുക്കുന്നത്. ന്യൂസിലാന്റിനെ സ്വിംഗ് ബൗളിംഗിലൂടെ വിഷമിപ്പിച്ച മുഹമ്മദ് ഷമിയും ടീമിലുണ്ട്. പേസ് നിരയെ നയിക്കുന്നത് ബൂംമ്രയും ഇഷാന്തുമാണ്.
ജോറൂട്ടിന്റെ നേതൃത്വത്തിലാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. റോറി ബേൺസ്, ഡോം സിബ്ലേ, സാക് ക്രോളി, ഒലീ പോപേ, ജോണി ബെയർസ്‌റ്റോ, ജോസ് ബട്‌ലർ, സാം കുറൻ, ഒലീ റോബിൻസൺ, സ്റ്റുവർട്ട് ബ്രോഡ്, ജാക് ലീച്ച്, ജെയിംസ് ആൻഡേഴ്‌സൺ എന്നിവരാണ് ആദ്യ ടെസ്റ്റിൽ ഇറങ്ങുന്നത്.
ഇന്ത്യൻ ടീം : രോഹിത് ശർമ്മ, കെ.എൽ.രാഹുൽ, വിരാട് കോഹ്ലി, ചേതേശ്വർ പൂജാര, അജിങ്ക്യാ രഹാനെ, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, ആർ.അശ്വിൻ, ഇഷാന്ത് ശർമ്മ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ എന്നിവരാണ് ആദ്യ ടെസ്റ്റിൽ ഇറങ്ങുന്നത്.
Comments