ന്യൂഡൽഹി:പഞ്ചാബിന്റെയും കശ്മീരിന്റെയും അതിർത്തി പ്രദേശങ്ങളിൽ ഭീകരർ തമ്പടിക്കുന്നതായി റിപ്പോർട്ടുകൾ.ഓഗസ്റ്റ് 15 ന് രാജ്യത്ത് ആക്രമണം നടത്താനാണ് ഇവർ ലക്ഷ്യമിടുന്നതെന്നാണ് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്യുന്നത്.അതിർത്തി പ്രദേശങ്ങളിലൂടെ നുഴഞ്ഞുകയറാനായാണ് ഭീകരർ പദ്ധതിയിടുന്നത്.
ലഷ്കർ-ഇ-തൊയ്ബ ഭീകരൻ സാക്കി-ഉർ-റഹ്മാന്റെ വീട്ടിൽ അടുത്തിടെ ഭീകരരുടെ കൂടിക്കാഴ്ച നടന്നതായി രഹസ്യാന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചിരുന്നു.ജെയ്ഷെ മുഹമ്മദ്, ലഷ്കർ ഇ ത്വയ്ബ, അൽ ബദർ എന്നീ ഭീകരസംഘടനകളുടെ നേതാക്കൾ യോഗത്തിൽ പങ്കെടുത്തു. അൽ ബദ്രിനു വേണ്ടി കമാൻഡർ ഹംസ ബുർഹാൻ ഹാജരായി. ഈ ഭീകരർക്ക് ഐഎസ്ഐയുടെ പിന്തുണയും ലഭിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ആക്രമണത്തിന്റെ തന്ത്രങ്ങളാണ് യോഗത്തിൽ ചർച്ചചെയ്തതെന്നാണ് വിവരം. രഹസ്യാന്വേഷണ ഏജൻസികൾക്ക് ഈ വിവരം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.
ജമ്മുകശ്മീരിലെ ആരാധനാലയങ്ങൾ ഐഇഡി വഴി തകർക്കാനും ജെയ്ഷെ ഭീകരർ ലക്ഷ്യമിടുന്നതായി രഹസ്യാന്വേഷണ ഏജൻസിക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഡ്രോണുകളുപയോഗിച്ച് കര, വ്യോമസേനകൾക്ക് നേരെ ആക്രമണം നടത്താനും ഭീകരർ ശ്രമിക്കുന്നുണ്ട്.
അടുത്തിടെ കശ്മീരിലും ,പഞ്ചാബ് അതിർത്തിയിലും സംശയാസ്പദമായ സാഹചര്യത്തിൽ ഡ്രോണുകൾ കാണപ്പെട്ടിരുന്നു. ആക്രമണം നടത്താനുള്ള മുൻകൂട്ടിയുള്ള നിരീക്ഷണത്തിനാണ് ഡ്രോൺ ഉപയോഗിക്കുന്നതെന്നാണ് സൈന്യം വിലയിരുത്തുന്നത്. ഡ്രോൺ ഉപയോഗിച്ച് അതിർത്തിയിൽ തമ്പടിച്ചിരിക്കുന്ന ഭീകരർക്ക് നുഴഞ്ഞുകയറാനുള്ള സാഹചര്യം ഒരുക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്.
ജമ്മു കശ്മീരിന്റെ അതിർത്തി പ്രദേശങ്ങളിലൂടെ ഇന്ത്യയിലേക്കുള്ള തീവ്രവാദികളുടെ നുഴഞ്ഞുകയറ്റം വളരെക്കാലമായി നടക്കുന്നുണ്ട്. മാർച്ച് 1 നും ജൂലൈ 21 നും ഇടയിൽ 22 ഭീകരർ അതിർത്തി കടന്ന് ഇന്ത്യൻ അതിർത്തിയിൽ പ്രവേശിച്ചതായും റിപ്പോർട്ടുകളുണ്ട്. ഇതിൽ പലരെയും ഏറ്റുമുട്ടലിൽ സൈന്യം വധിച്ചു.
Comments