ടോക്കിയോ: ഹോക്കിയിൽ അസാമാന്യ പോരാട്ടവീര്യം പ്രദർശിപ്പിച്ച ഇന്ത്യൻ വനിതകൾക്ക് ആശ്വാസിപ്പുകൊണ്ടുള്ള അഭിനന്ദന പ്രവാഹം. ലോകോത്തരമാണ് ഇന്ത്യയുടെ ഈ പെൺപടയെന്ന് കായികലോകം ഒന്നടങ്കം വിലയിരുത്തുകയാണ്. ബ്രിട്ടനെ വിറപ്പിച്ചാണ് ഇന്ത്യയുടെ വനിതകൾ പൊരുതി വീണത്. മൂന്നിനെതിരെ നാലു ഗോളുകൾക്കാണ് ബ്രിട്ടൺ വെങ്കല മെഡൽ നേടിയത്. ലോകറാങ്കിംഗിൽ ഇന്ത്യൻ വിനിതകൾ നാലാം സ്ഥാനത്തേക്കും മുന്നേറി.
ഓസ്‌ട്രേലിയയെ തകർത്ത് സെമിയിലേക്ക് ഇന്ത്യ നടത്തിയ മുന്നേറ്റം സ്വപ്‌ന തുല്യമായിരുന്നു. മെഡൽ നേടുന്നത്ര വീര്യം നിറഞ്ഞതാണ് ആ വിജയമെന്ന് മുൻ കായിക മന്ത്രി കിരൺ റിജിജു കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഇന്ത്യയുടെ പുരുഷ-വനിതാ ഹോക്കി ടീം ഒളിമ്പിക്‌സിൽ ഒരേ സമയം സെമിയിലെത്തിയത് ഇന്ത്യൻ ആരാധകർക്ക് അവിശ്വസനീയ കാഴ്ചയാണ് സമ്മാനിച്ചത്.
അർജൻ്റീനയെ അട്ടിമറിക്കാനുള്ള ഇന്ത്യൻ പെൺകുട്ടികളുടെ ശ്രമങ്ങൾ സെമിയിൽ ഫലം കണ്ടില്ല. പക്ഷേ ഇഞ്ചോടിഞ്ച് പൊരുതിയാണ് അവർ പിൻവാങ്ങിയത്. സെമിയിൽ കരുത്തരായ ലാറ്റിനമേരിക്കൻ ടീമിനെതിരെ ആഞ്ഞടിച്ചു. ആദ്യം ഗോളടിച്ചു മുന്നിലെത്തി. തോറ്റത് 2 – 1 ന് മാത്രം.
മൂന്ന് കൊല്ലം മുൻപ് ലോകകപ്പ് ക്വാർട്ടറിൽ അയർലൻഡിനോട് തോറ്റ് ഗ്രൗണ്ടിലിരുന്ന് പൊട്ടിക്കരഞ്ഞ ഒരു ഇന്ത്യൻ ടീമിനെ കായികലോകം ഓർത്തെടുത്തു. റാണി രാംപാലിനോടും സംഘത്തോടും ഡച്ച് പരിശീലകൻ സോർദ് മാരിൻ പറഞ്ഞ വാക്കുകളാണ് കായികലോകം വീണ്ടും ഓർക്കുന്നത്. നിങ്ങളുടെ കണ്ണീർ തോൽവിയുടേതല്ല. മറിച്ച് കിടയറ്റ ആത്മവിശ്വാസത്തിന്റേതാണ്. അഭിമാനിക്കാനുള്ള ഒരു ദിവസം വരും എന്നായിരുന്നു മാരിൻ അന്ന് ആശ്വസിപ്പിച്ചത്. ഇന്ന് ടോക്കിയോവിൽ അതാണ് സംഭവിച്ചതെന്ന് കായികലോകം പറയുന്നു.
ഇന്ന് ഇന്ത്യൻ ടീം ഒളിമ്പിക്‌സ് വേദിയിൽ കണ്ണീർ പൊഴിക്കുമ്പോൾ വിജയത്തിന് തുല്യമായ തോൽവിയാണെന്ന് കായികലോകം ആർത്തുവിളിക്കുന്നു. അത്രയ്‌ക്കും അവിശ്വസനീയമായ കുതിപ്പാണ് ഇത്തവണ ഇന്ത്യൻ വനിതകൾ നടത്തിയത്. റാണിയും ഗോൾ കീപ്പർ സവിതാ പൂനിയയും വിനീതയും കരഞ്ഞപ്പോൾ രാജ്യമൊന്നാകെ ആ താരങ്ങൾക്കൊപ്പം നിന്നു. നിങ്ങൾ അഭിമാനത്തോടെയാണ് തലയുയർത്തി നിൽക്കുന്നത്. നിങ്ങളാണ് യഥാർത്ഥ പോരാളികളെന്ന് രാജ്യം ഉറക്കെ പ്രഖ്യാപിച്ചു.















