ലണ്ടൻ : രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ചവരിൽ കൊറോണ വൈറസ് ബാധിക്കാനുളള സാദ്ധ്യത മൂന്ന് മടങ്ങ് കുറവാണെന്ന് യുകെ കേന്ദ്രമാക്കി നടത്തിയ പഠനം. ദി റിയൽ ടൈം കമ്മ്യുണിറ്റി ട്രാൻസ്മിഷന്റെ പഠന റിപ്പോർട്ടാണ് പുറത്ത് വന്നിരിക്കുന്നത്. രണ്ട് മാസത്തെ നീരിക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് പഠന റിപ്പോർട്ട് തയ്യാറാക്കിയത്. 98,000 പ്രവർത്തകരാണ് പഠനത്തിന്റെ ഭാഗമായത്.
വാക്സിനേഷൻ പ്രക്രിയയിലൂടെ വൈറസിനെതിരെ രാജ്യം വലിയ പോരാട്ടമാണ് നടത്തുന്നതെന്ന് യുകെ ഹെൽത്ത് സെക്രട്ടറി സാജിദ് ജാവിദ് പറഞ്ഞു.അതീവ ജാഗ്രതയോടെ ഈ മഹാമാരിയെ നേരിടണമെന്നും സാമൂഹിക അകലം പാലിച്ച് മാസ്ക് ധരിച്ച് തന്നെ എല്ലാവരും സുരക്ഷിതരാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊറോണക്കെതിരെ ഫൈസർ വാക്സിൻ 96 ശതമാനവും അസ്ട്രസെനക്ക വാക്സിൻ 92 ശതമാനവും ഫലപ്രദമാണെന്നും പഠനത്തിൽ തെളിഞ്ഞു. കൂടുതൽ ജനങ്ങൾക്ക് വാക്സിൻ നൽകിയത് വഴി 2.2 കോടി ജനങ്ങളെ രോഗം വരാതെ സംരക്ഷിക്കാനായെന്നും, 35,000ത്തിനും 60,000ത്തിനും ഇടയിൽ മരണങ്ങൾ തടയാനായെന്നും പഠനത്തിൽ പറയുന്നു. 16 വയസ്സിന് മുകളിൽ പ്രായമുളളവർ വാക്സിൻ നിർബന്ധമായി സ്വീകരിക്കണമെന്നും യുകെയിലെ വാക്സിൻ വിതരണത്തിന്റെ ചുമതലയുളള മന്ത്രി നദിം സഹവി അറിയിച്ചു.
Comments