കാബൂൾ : അഫ്ഗാനിലെ സിഖ് ആരാധനലയങ്ങൾക്ക് നേരെയും താലിബാൻ ഭീകരർ ആക്രമണം നടത്തുന്നതായി റിപ്പോർട്ട്. പക്തിയ പ്രവിശ്യയിലെ ചരിത്ര പ്രസിദ്ധമായ ഗുരുദ്വാരയിൽ നിന്നും സിഖ് പതാക നീക്കം ചെയ്ത ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കിഴക്കൻ അഫ്ഗാനിലും താലിബാൻ പിടിമുറുക്കിയതിന്റെ ഭാഗമായാണ് ആരാധനാലയങ്ങൾക്ക് നേരെ ആക്രമണങ്ങൾ നടക്കുന്നത്. എന്നാൽ സർക്കാർ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
സിഖ് വിഭാഗക്കാരുടെ മത പതാകയായ നിഷാൻ സാഹിബ് ആണ് ഗുരുദ്വാരയ്ക്ക് മുന്നിൽ നിന്നും നീക്കം ചെയ്തത്. സിഖ് മത സ്ഥാപകനും ആദ്യത്തെ സിഖ് ഗുരുവുമായ ഗുരു നാനാക് സന്ദർശിച്ച ഗുരുദ്വാര എന്ന പ്രത്യേകത കൂടി ഈ ആരാധനാലയത്തിന് ഉണ്ട്.
നേരത്തെയും ഇത്തരത്തിൽ സിഖ് സമൂഹത്തിന് നേരെ താലിബാൻ ആക്രമണം നടത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഈ ഗുരുദ്വാരയിൽ നിന്നും സിഖ് സമുദായ നേതാവായ നേദൻ സംഗിനെ താലിബാൻ തട്ടിക്കൊണ്ട് പോയിരുന്നു. സംഭവത്തിൽ ഇന്ത്യ കടുത്ത ആശങ്ക പ്രകടിപ്പിച്ചതോടെ അഫ്ഗാൻ സർക്കാർ ഇടപെട്ടാണ് നേദൻ സിംഗിനെ വിട്ടയച്ചത്. കഴിഞ്ഞ വർഷം മാർച്ചിൽ കാബൂളിലെ സിഖ് സമുദായക്കാർക്ക് നേരെ ഐസ് ഭീകരരുടെ ആക്രമണം നടന്നിരുന്നു. 30 ഓളം സിഖുകാരെയാണ് ഭീകരർ വെടിവെച്ച് കൊന്നത്.
Comments