ശ്രീനഗർ : ജമ്മു കശ്മീരിൽ ജമാഅത്ത് ഇ ഇസ്ലാമി പ്രവർത്തകരുടെ വീടുകളിലും സ്ഥാപനങ്ങളിലും വ്യാപക പരിശോധന നടത്തി എൻഐഎ. 14 ജില്ലകളിലെ 45 ഇടങ്ങളിലാണ് പരിശോധന നടത്തിയത്. രാജ്യത്ത് ഭീകരവാദ പ്രവർത്തനങ്ങൾക്കായി പണം സമാഹരിച്ചതുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന.
രാവിലെയോടെയാണ് പരിശോധന ആരംഭിച്ചത്. ജമ്മു കശ്മീർ പോലീസിന്റെയും, സിആർപിഎഫിന്റെയും സംയുക്ത സംഘവും എൻഐഎയ്‌ക്കൊപ്പം പങ്കെടുത്തിരുന്നു. ദോഡ, ബുദ്ഗാം, കിഷ്ത്വാർ, രാംപാൻ, അനന്ദനാഗ്, ഗന്ദേർബാൽ, ഷോപിയാൻ, രജൗരി, നൗഗാം എന്നിവിടങ്ങളിലായിരുന്നു പരിശോധന നടത്തിയത്. സംഘനയ്‌ക്ക് കീഴിൽ പ്രവർത്തിക്കുന്ന ഫലാ ഇ അസമിന്റെ ഓഫീസിലുൾപ്പെടെയായിരുന്നു പരിശോധന. ജമാഅത്ത് ഇ ഇസ്ലാമി നേതാക്കളായ ഗുൽ മോഹ്ദ് വാർ, അബ്ദുൾ ഹമിദ് ഭട്ട്, സഹൂർ അഹമ്മദ് റെഷി, മെഹ്‌റാജ്ദിൻ റെഷി എന്നിവരുടെ വസതികളിലും പരിശോധന നടന്നു.
പാകിസ്താനുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് 2019 ൽ നിരോധിച്ച സംഘടനായാണ് ജമാഅത്ത് ഇ ഇസ്ലാമി. ഭീകരവാദത്തിന് പണം സമാഹരിച്ച സംഭവത്തിൽ അടുത്തിടെ എൻഐഎ നേതാക്കൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പരിശോധന നടത്തിയത്.
Comments