റോം : മാർപാപ്പയ്‌ക്ക് അയച്ച തപാലിൽ വെടിയുണ്ടകൾ കണ്ടെത്തിയതായി റിപ്പോർട്ട്. മിലാനിലായിരുന്നു സംഭവം. കത്തുകൾ തരംതിരിക്കുന്നതിനിടെ സംശയം തോന്നിയതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. കത്തിന്റെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായി ഇറ്റലി പോലീസ് അറിയിച്ചു.
ജോർജ് മാരിയോ ബെൽഗോഗ്ലിയോ മാർപ്പാപ്പയ്‌ക്ക് അയച്ച തപാലിൽ നിന്നാണ് വെടിയുണ്ടകൾ പിടിച്ചെടുത്തത്. തിങ്കളാഴ്ചയായിരുന്നു സംഭവം. കത്തുകൾ തരംതിരിക്കുന്നതിനിടെ സംശയം തോന്നിയ തപാൽ ജീവനക്കാർ ഉന്നത അധികാരികളെ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് വെടിയുണ്ടകൾ കണ്ടെത്തിയത്. പിസ്റ്റളിൽ ഉപയോഗിക്കുന്ന 9 എംഎം ഫ്‌ലോബർട്ട് റൗണ്ട് ബുള്ളറ്റുകളാണ് കണ്ടെത്തിയത്. ഫ്രാൻസിൽ നിന്നാണ് ഇത് അയച്ചിരിക്കുന്നത് എന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.
തപാലിന് പുറത്ത് പേന കൊണ്ട് ‘ പോപ്പ്, വത്തിക്കാൻ സിറ്റി, സെന്റ് പീറ്റേഴ്‌സ് സ്‌ക്വയർ, റോം’ എന്നും എഴുതിയിട്ടുണ്ട്. വത്തിക്കാനിലെ സാമ്പത്തിക പ്രവർത്തനങ്ങളെക്കുറിച്ചും കത്തിൽ പരാമർശിക്കുന്നുണ്ട്.
കൂടുതൽ അന്വേഷണത്തിനായി കത്ത് ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥർക്ക് കൈമാറി. അന്വേഷണം ഊർജ്ജിതമായി തുടരുകയാണ്. എന്നാൽ വത്തിക്കാനിൽ നിന്നും ഇതുവരെ ഔദ്യോഗിക പ്രതികരണം ലഭിച്ചിട്ടില്ലെന്നാണ് വിവരം.
Comments