ചെന്നൈ: വിദേശത്ത് നിന്നും ഇറക്കുമതി ചെയ്ത ആഢംബര കാറിന്റെ നികുതി പൂർണ്ണമായും അടച്ച് നടൻ വിജയ്. പ്രവേശന നികുതി ഒഴിവാക്കണമെന്ന വിജയ്യുടെ ആവശ്യം ഹൈക്കോടതി തള്ളുകയും പിഴ വിധിയ്ക്കുകയും ചെയ്തതിനെ തുടർന്നാണിത്. നേരത്തെ അടച്ച എട്ട് ലക്ഷത്തിന് പുറമെ 32 ലക്ഷം രൂപകൂടിയാണ് വിജയ് അടച്ചത്. 40ലക്ഷം രൂപയായിരുന്നു കാറിന് നികുതി അടയ്ക്കേണ്ടത്.
2012ൽ യുകെയിൽ നിന്നും ഇറക്കുമതി ചെയ്ത റോൾസ് റോയ്സ് ഗോസ്റ്റ് കാറിന് ഇറക്കുമതി ചുങ്കത്തിന് പുറമെ പ്രവേശന നികുതി കൂടി ചുമത്തിയത് ചോദ്യം ചെയ്താണ് നടൻ കോടതിയെ സമീപിച്ചത്. എന്നാൽ കോടതിയിൽ നിന്നും വിജയ്ക്ക് രൂക്ഷ വിമർശനമാണ് നേരിടേണ്ടി വന്നത്. ഹർജി തള്ളിയ കോടതി ഒരു ലക്ഷം രൂപ പിഴയും ചുമത്തിയിരുന്നു.
ഇതിനെതിരെ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ സമർപ്പിച്ച വിജയ് നികുതി അടയ്ക്കാൻ തയ്യാറാണെന്നും വിധിയിൽ തനിയ്ക്കെതിരെയുള്ള പരാമർശം പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു. ഹർജി പരിഗണിച്ച ഡിവിഷൻ ബെഞ്ച് വിധി സ്റ്റേ ചെയ്യുകയും നികുതി പൂർണമായും അടയ്ക്കാൻ നിർദ്ദേശിക്കുകയായിരുന്നു. നികുതി വെട്ടിപ്പ് പോലുള്ള പ്രവർത്തികൾ ദേശവിരുദ്ധവും ഭരണഘടനാ വിരുദ്ധവും ആണെന്നാണ് കോടതിയുടെ നിരീക്ഷണം.
വിജയ് അഭിനയിക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ അഴിമതിയ്ക്ക് എതിരെയുള്ളതാണ്. അത്തരം വേഷങ്ങളിലൂടെയാണ് ആരാധകരുണ്ടായതും. ടാക്സ് വെട്ടിപ്പ് നടത്തിയത് ഒരിക്കലും അംഗീകരിക്കാൻ കഴിയുന്ന ഒന്നല്ല. തന്റെ സിനിമകാണാൻ ടിക്കറ്റ് എടുക്കുന്ന ആരാധകരെ വിജയ് ഓർക്കണമായിരുന്നു. അവർ ടിക്കറ്റ് എടുക്കുന്നത് കൊണ്ടാണ് താരത്തിന് ആഡംബര കാർ വാങ്ങാനായതെന്നുമായിരുന്നു കോടതിയുടെ വിമർശനം.
Comments