കാബൂൾ: അഫ്ഗാൻ സേനയും താലിബാനും തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമായതിന് പിന്നാലെ അഫ്ഗാനിസ്താനിൽ മസർ-ഇ-ഷെരീഫിലെ ഇന്ത്യൻ കോൺസുലേറ്റ് താത്കാലികമായി അടച്ചു. ഇവിടുത്തെ നയതന്ത്ര, സുരക്ഷ ഉദ്യോഗസ്ഥരേയും ഇന്ത്യൻ പൗരന്മാരേയും ഒഴിപ്പിച്ചിട്ടുണ്ട്. മസർ-ഇ-ഷെരീഫിലെ സ്ഥിതിഗതികൾ ശുഭസൂചകമല്ലാത്തതിനാലാണ് കോൺസുലേറ്റ് താത്കാലികമായി അടയ്ക്കാൻ തീരുമാനിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. ഇവരെ ഇന്ത്യയിലേക്ക് തിരികെ എത്തിക്കുന്നതിനായി പ്രത്യേക വിമാനവും അയച്ചിട്ടുണ്ട്. പ്രദേശത്ത് നിന്ന് മാറാൻ താത്പര്യപ്പെടുന്ന എല്ലാ ഇന്ത്യൻ പൗരന്മാരേയും ഒഴിപ്പിക്കാനുള്ള നടപടികളും അധികൃതർ സ്വീകരിച്ച് കഴിഞ്ഞു. അഫ്ഗാനിലെ നയതന്ത്ര ഉദ്യോഗസ്ഥരെ നേരിട്ട് ഡൽഹിയിലെത്തിക്കും. നിലവിൽ അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ ഇന്ത്യൻ എംബസി ഒഴികെയുള്ള എല്ലാ നയതന്ത്ര ഓഫീസുകളും ഒഴിപ്പിച്ചിരിക്കുകയാണ്.
അഫ്ഗാനിൽ സംഘർഷം രൂക്ഷമായതിന് പിന്നാലെ നാല് കോൺസുലേറ്റുകളാണ് ഇന്ത്യ അടച്ചത്. കഴിഞ്ഞ മാസം കാണ്ഡഹാറിൽ നിന്നും അമ്പതോളം നയതന്ത്ര ഉദ്യോഗസ്ഥരേയും സുരക്ഷ ഉദ്യോഗസ്ഥരേയും ഇന്ത്യ ഒഴിപ്പിച്ചിരുന്നു. ജലാലാബാദ്, ഹെരത്ത് മേഖലകളിലെ കോൺസുലേറ്റുകൾ കൊറോണയെ തുടർന്ന് ഏപ്രിൽ അവസാനത്തോടെ പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. നിലവിൽ അഫ്ഗാനിസ്താനിലെ ആറ് പ്രവിശ്യ തലസ്ഥാനങ്ങൾ പിടിച്ചെടുത്ത് താലിബാൻ മുന്നേറ്റം തുടരുകയാണ്. സമൻഗൻ പ്രവിശ്യയുടെ തലസ്ഥാനമായ അയ്ബക് താലിബാൻ വളഞ്ഞിരിക്കുകയാണ്. അഫ്ഗാനിലെ 35 പ്രവിശ്യകളിൽ 24 ഇടത്തും പോരാട്ടം രൂക്ഷമാണെന്ന് സർക്കാർ വ്യക്തമാക്കി. രാജ്യത്തിന്റെ 65 ശതമാനം പ്രദേശങ്ങളും ഇപ്പോൾ താലിബാന്റെ നിയന്ത്രണത്തിലാണെന്നാണ് റിപ്പോർട്ട്.
Comments