ഗുജറാത്ത് : 9000 ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് വാക്‌സിൻ നൽകാൻ ഒരുങ്ങി ഗുജറാത്ത്. ഗുജറാത്ത് സർക്കാരും ലക്ഷ്യ ട്രസ്റ്റും യുഎൻഡിപിയും നാഷണൽ ഹെൽത്ത് മിഷനും ചേർന്നാണ് ട്രാൻസ്‌ജെൻഡർ വിഭാഗത്തിന് കൊറോണ പ്രതിരോധ കുത്തിവയ്പ്പുകൾ ആരംഭിച്ചത്. കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ സമൂഹത്തിലെ ഏറ്റവും പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങൾ പോലും ഒഴിവാക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താനാണ് നീക്കം.
അഹമ്മദാബാദിൽ ഉദ്ഘാടനം ചെയ്ത പരിപാടി സംസ്ഥാനത്തെ നാല് പ്രധാന നഗരങ്ങളായ അഹമ്മദാബാദ്, രാജ്‌കോട്ട്, വഡോദര, സൂറത്ത് എന്നിവിടങ്ങളിൽ ആണ് ആദ്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ട്രാൻസ് കമ്മ്യൂണിറ്റിയിൽ നിന്നുള്ള നാല് ഗുണഭോക്താക്കൾക്ക് ആദ്യ ഡോസുകൾ നൽകിയ ശേഷം എൻഎച്ച്എം മിഷൻ ഡയറക്ടർ രമ്യ മോഹൻ സർട്ടിഫിക്കറ്റുകൾ നൽകി. ആരോഗ്യ വിഭാഗത്തിന്റെരേഖകൾ പ്രകാരം 9,000 ട്രാൻസ്‌ജെൻഡറുകളാണ് നിലവിൽ ഉളളത്. ഇതിൽ 2,000 പേർ ഒന്നാം ഡോസ് വാക്‌സിൻ സ്വീകരിച്ചു കഴിഞ്ഞു. 7,000 പേരിലേക്ക് വാക്‌സിൻ എത്തിക്കാനുളള ശ്രമത്തിലാണ്. ഇന്നലെ മാത്രം മൂന്ന് നഗരങ്ങളിലായി 300 പേർക്ക് ആദ്യ ഡോസുകൾ നൽകി. നവംബർ വരെ നീണ്ടു നിൽക്കുന്ന ഈ പദ്ധതി ഏറ്റെടുത്ത ആദ്യ സംസ്ഥാനങ്ങളിൽ ഒന്നാണ് ഗുജറാത്ത്.
ആരോഗ്യ സംരക്ഷണത്തെക്കുറിച്ചും പ്രതിരോധ കുത്തിവയ്പ്പിനെക്കുറിച്ചും മുൻകൂട്ടി രൂപപ്പെടുത്തിയ ആശയങ്ങൾ ഇപ്പോഴും നിലവിലുണ്ട്. അവരെ സംരക്ഷിക്കുന്നതിനുള്ള ഒരു വെല്ലുവിളിയായി ഞങ്ങൾ ഈ യുഎൻഡിപി പദ്ധതി ഏറ്റെടുത്തു. വാക്‌സിനേഷന്റെ പ്രയോജനങ്ങൾ അവരെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നുണ്ടെന്നും എൽജിബിറ്റിക്യൂഎ ആഗോള കമ്മറ്റി അംഗം മൻവേന്ദ്ര ഗോഹിൽ പറഞ്ഞു. രണ്ടാമത്തെ ഡോസുകൾ പിന്നീട് എടുക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഉറപ്പുവരുത്തുമെന്നും അദ്ദേഹം അറിയിച്ചു.
Comments