തിരുവനന്തപുരം : സംസ്ഥാനത്ത് ട്രിപ്പിൾ ലോക്ഡൗൺ ബാധകമായ വാർഡുകളുടെ എണ്ണത്തിൽ വർദ്ധന. ട്രിപ്പിൾ ലോക്ഡൗണുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ സംസ്ഥാന സർക്കാർ പുതുക്കിയതോടെയാണ് ഇത്. ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തിയ വാർഡുകളുടെ എണ്ണം 266 ൽ നിന്നും 634 ആയാണ് വർദ്ധിച്ചിരിക്കുന്നത്.
അതീവ ജാഗ്രത പാലിക്കേണ്ട മേഖലകളിലാണ് ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ കൊറോണ വ്യാപനത്തിന് അയവു വന്നിട്ടും കേരളത്തിൽ മാത്രം സ്ഥിതി മാറ്റമില്ലാതെ തുടരുകയാണ്. ഈ സാഹചര്യത്തിലാണ് ട്രിപ്പിൾ ലോക്ഡൗൺ മാനദണ്ഡങ്ങളിൽ സർക്കാർ മാറ്റം കൊണ്ടുവന്നത്. കൊറോണ വ്യാപനമുണ്ടായാൽ വീടിനെ പോലും മൈക്രോ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിക്കണമെന്നാണ് സർക്കാർ തീരുമാനം.
പുതിയ മാർഗ്ഗ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ മുതലാണ് വാർഡുകളിൽ ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തിയത്. ജനസംഖ്യ അടിസ്ഥാനമാക്കിയുള്ള പ്രതിവാര രോഗ നിരക്കിന്റെ പുതിയ കണക്കു പ്രകാരം 87 തദ്ദേശ സ്ഥാപനങ്ങളിലായാണ് പുതുതായി ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തിയ വാർഡുകൾ ഉള്ളത്. കഴിഞ്ഞ ആഴ്ച 52 തദ്ദേശ സ്ഥാപനങ്ങളിലായിരുന്നു ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തിയിരുന്നത്.
Comments