തിരുവനന്തപുരം: നടുറോഡിൽ കെഎസ്ആർടിസി ബസ് തടഞ്ഞ് നിർത്ത് ഡ്രൈവറോട് കയർത്ത സംഭവത്തിൽ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും ഭർത്താവും എംഎൽഎയുമായ സച്ചിൻ ദേവിനുമെതിരെ കേസെടുത്ത് കന്റോൺമെന്റ് പൊലീസ്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. കോടതി നിർദ്ദേശത്തിന് പിന്നാലെയാണ് നടപടി.
മേയർ, എംഎൽഎ, ആര്യയുടെ സഹോദരൻ, സഹോദര ഭാര്യ എന്നിവർക്കെതിരെ കേസെടുക്കാനാണ് കോടതി നിർദേശിച്ചിരുന്നത്. ബസിലെ സിസിടിവി ക്യാമറയുടെ മെമ്മറി കാർഡ് പ്രതികൾ സ്വാധീനം ഉപയോഗിച്ച് നശിപ്പിച്ചുവെന്നും സച്ചിൻ ദേവ് എംഎൽഎ ബസിൽ അതിക്രമിച്ച് കയറി മറ്റുള്ളവരോട് തട്ടി കയറുകയും ഇറങ്ങാൻ ആവശ്യപ്പെടുകയും ചെയ്തെന്ന് എഫ്ഐആറിൽ പറയുന്നു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 353, 447, 341, 294 (b), 201, 34 വകുപ്പാകളും മോട്ടാർ വാഹന ആക്ടിലെ 177-ാം വകുപ്പുമാണ് പ്രതികൾക്കെതിരെ ചുമത്തിയത്. യദു നൽകിയ ഹർജിയിലാണ് കോടതി കേസെടുക്കാൻ നിർദ്ദേശിച്ചത്. ഔദ്യോഗിക കൃത്യനിർവ്വഹണം തടസപ്പെടുത്തൽ, അന്യായമായി തടഞ്ഞു വയ്‌ക്കൽ, അസഭ്യം പറയൽ തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാണിച്ചായിരുന്നു യദു കോടതിയിൽ ഹർജി നൽകിയത്.
യദു സമർപ്പിച്ച പരാതിയിൽ പൊലീസ് കേസെടുക്കാൻ വിസമ്മതിച്ചതോടെയാണ് യദു കോടതിയെ സമീപിച്ചത്. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസെടുക്കാൻ ഉത്തരവിട്ടത്.