ഗാന്ധിനഗർ: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിന് രാജ്യം വിധി എഴുതുമ്പോൾ, അഹമ്മദാബാദിലെത്തി വോട്ട് രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. അഹമ്മദാബാദിലെ നിഷാൻ ഹയർ സെക്കന്ററി സ്‌കൂളിലെത്തിയാണ് അദ്ദേഹം സമ്മതിദായക അവകാശം വിനിയോഗിച്ചത്. രാവിലെ 8 മണിയോടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കൊപ്പമെത്തി പ്രധാനമന്ത്രി വോട്ട് രേഖപ്പെടുത്തി.
രാജ്യത്തെ എല്ലാ വോട്ടർമാരും തങ്ങളുടെ സമ്മതിദായക അവകാശം ഉപയോഗപ്പെടുത്തണമെന്ന സന്ദേശം നൽകിയാണ് പ്രധാനമന്ത്രി ഗാന്ധി നഗർ മണ്ഡലത്തെത്തി വോട്ട് രേഖപ്പെടുത്തിയത്. ഇരുവശത്തും തിങ്ങി നിറഞ്ഞ വൻ ജനാവലിയായിരുന്നു അദ്ദേഹത്തെ സ്‌കൂളിലേക്ക് സ്വാഗതം ചെയ്തത്. മുതിർന്നവരോടും കുട്ടികളോടും സൗഹൃദ സംഭാഷണം നടത്തിയ ശേഷമായിരുന്നു അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്.
മൂന്നാം ഘട്ട തെരഞ്ഞെടുപ്പിൽ സൂറത്ത് ഒഴികെയുള്ള മണ്ഡലങ്ങളിൽ ഇന്ന് വോട്ടെടുപ്പ് നടത്തും. 2014ലും 2019ലും ഗുജറാത്തിലെ മുഴുവൻ സീറ്റുകളിലും ബിജെപി വിജയം നേടിയിരുന്നുവെന്നത് ഇത്തവണയും ബിജെപിയുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു. വോട്ട് രേഖപ്പെടുത്തിയ ശേഷം മധ്യപ്രദേശിലും മറ്റ് ഭാഗങ്ങളിലും സംഘടിപ്പിച്ച റാലികളിലും അദ്ദേഹം ഇന്ന് പങ്കെടുക്കും.